'മഹാന്മാരുടെ ഓര്‍മ്മയ്ക്കായി കുട്ടികള്‍ക്ക് സ്‌കൂള്‍ അവധി നല്‍കുന്നതിന് പകരം അവരെ കുറിച്ചുള്ള വിവരങ്ങള്‍ കുട്ടികളിലേക്കെത്തിക്കുന്നതിനായി ആ ദിവസങ്ങളില്‍ പ്രത്യേക വര്‍ക്ക്‌ഷോപ്പുകള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പണ്ടത്തെ ഗുരുകുല സമ്പ്രദായം തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്'

ദില്ലി: ഇന്ത്യ ഒരു കര്‍ഷക രാജ്യമാണെന്നും പശുപരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ഇവിടെ മുന്‍തൂക്കം നല്‍കേണ്ടതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. ദില്ലിയില്‍ 'ആര്യ സമാജ്' സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

'ദേശീയതയായിരിക്കണം എല്ലാവരുടെയും മതം. മാവോയിസത്തിനും ഭീകരവാദത്തിനും അഴിമതിക്കും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ നമ്മളൊരുമിച്ച് ശബ്ദമുയര്‍ത്തണം.'- യോഗി ആദിത്യനാഥ് പറഞ്ഞു. 

യു.പിയിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഗണ്യമായ മാറ്റങ്ങളാണ് ബിജെപി സര്‍ക്കാര്‍ വരുത്തിയതെന്നും മഹാന്മാരായ പലരുടെയും ചരിത്രങ്ങള്‍ പാഠ്യപദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 

'മഹാന്മാരുടെ ഓര്‍മ്മയ്ക്കായി കുട്ടികള്‍ക്ക് സ്‌കൂള്‍ അവധി നല്‍കുന്നതിന് പകരം അവരെ കുറിച്ചുള്ള വിവരങ്ങള്‍ കുട്ടികളിലേക്കെത്തിക്കുന്നതിനായി ആ ദിവസങ്ങളില്‍ പ്രത്യേക വര്‍ക്ക്‌ഷോപ്പുകള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പണ്ടത്തെ ഗുരുകുല സമ്പ്രദായം തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. അതിലാണെങ്കില്‍ ക്ലാസ് തുടങ്ങുന്നത് തന്നെ വേദപാഠങ്ങളോടും ദൈവ സ്തുതികളോടും കൂടിയാണ്'- യോഗി കൂട്ടിച്ചേര്‍ത്തു.