ഗോമൂത്രത്തിൽ നിന്നുയരുന്ന നൈട്രസ് ഓക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേക്കാള്‍ 300 മടങ്ങ് അപകടകരമാണെന്നാണ് കണ്ടെത്തൽ.
ദില്ലി: പശു സംരക്ഷണത്തിന്റെ പേരിൽ ആളുകളെ അടിച്ചുകൊല്ലുകയും രാജ്യത്തുടനീളം വ്യാപക അക്രമങ്ങൾ നടമാടുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയൊരു പഠനം പശു സ്നേഹികളിൽ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. ഏറെ ഔഷധ ഗുണങ്ങളുള്ളതും പരിശുദ്ധവുമായി കണക്കാക്കുന്ന ഗോമൂത്രം ആഗോള താപനത്തിന് കാരണമാകുന്നുവെന്നാണ് പുതിയ പഠനം. കൊളംബിയയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ അഗ്രിക്കള്‍ച്ചര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഗോമൂത്രത്തിൽ നിന്നുയരുന്ന നൈട്രസ് ഓക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേക്കാള്‍ 300 മടങ്ങ് അപകടകരമാണെന്നാണ് കണ്ടെത്തൽ. കൊളംബിയ, അർജന്റീന, ബ്രസീൽ, എന്നീ രാജ്യങ്ങളിലാണ് പഠനം നടത്തിയത്. ഗോമൂത്രം ശേഖരിച്ച് വിവിധ കൃഷിയിടങ്ങളിൽ പരീക്ഷണം നടത്തിയിരുന്നു. ഗോമൂത്രം ഉപയോഗിച്ച മണ്ണിൽ സാധാരണയിൽ നിന്നും കൂടുതലായി അധികം നൈട്രസ് ഓക്‌സൈഡ് കാര്‍ബണ്‍ പുറത്തു വിടുന്നുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള രാജ്യമാണ് ഇന്ത്യ. പശുവിന്റെ ചാണകവും ഗോമൂത്രവും കാര്‍ഷിക മേഖലയിലെ ഒഴിച്ചുകൂടാനാകാത്ത വളമായാണ് ഉപയോഗിക്കുന്നത്. തരിശുഭൂമിയുടെ കാര്യത്തിലും ഇന്ത്യ മുന്നിലാണ്. നൈട്രജന്‍ മലിനീകരണം കാരണമാണ് കാര്‍ഷിക ഉപയോഗത്തിന് മണ്ണ് ഉപയോഗിക്കാനാകാത്തതെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു.
2012ല്‍ ഐഎസ്ആര്‍ഒയുടെ സാറ്റലൈറ്റ് പഠനത്തിൽ രാജ്യത്തെ 97 ലക്ഷത്തോളം ഏക്കര്‍ ഭൂമി തരിശായിക്കിടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്തെ മൊത്തം ഭൂമിയുടെ 30 ശതമനത്തോളമാണിത്.
