ഗിര്‍, തര്‍പാര്‍കര്‍ പോലുള്ള ഇനത്തില്‍പ്പെട്ട പശുക്കളുടെ മൂത്രത്തിന് മാര്‍ക്കറ്റ് വില ലിറ്ററിന് 30 മുതല്‍ 50 രൂപവരെയാണ്. 

രാജസ്ഥാൻ: ദിവസം തോറും പാലിന് വില കൂടി വരികയാണ്. എന്നാൽ പാലിനെക്കാള്‍ വിലയുള്ളതായി മറ്റൊന്നുകൂടിയുണ്ട് രാജസ്ഥാന്‍കാര്‍ക്ക്, ഗോമൂത്രമാണത്. സംസ്ഥാനത്ത് പാലില്‍ നിന്നുള്ള വരുമാനത്തെ മറികടന്നും കുതിക്കുകയാണ് ​ഗോമൂത്രത്തിന്‍റെ വില. ഗിര്‍, തര്‍പാര്‍കര്‍ പോലുള്ള ഇനത്തില്‍പ്പെട്ട പശുക്കളുടെ മൂത്രത്തിന് മാര്‍ക്കറ്റ് വില ലിറ്ററിന് 30 മുതല്‍ 50 രൂപവരെയാണ്. അതില്‍ ലിറ്ററിന് 22 മുതല്‍ 25 രൂപവരെ ഒരു ക്ഷീരകര്‍ഷകന് ലഭിക്കുന്നു.

കൃഷിക്ക് കീടനാശിനിയായും ആചാരാനുഷ്ഠാനങ്ങള്‍ക്കും മരുന്നായും ഗോമൂത്രം ഉപയോ​ഗിച്ച് വരുന്നു. അതിനാല്‍ തന്നെ ഗോമൂത്രത്തിന് ആവശ്യക്കാർ ഏറെയാണ്. രാത്രി മുഴുവന്‍ ഉറങ്ങാതെ ഇരുന്ന്, ഒരല്‍പം പോലും തറയില്‍ പോകാതെ സൂക്ഷിച്ചാണ് താന്‍ വില്‍പനയ്ക്കാവശ്യമായ ഗോമൂത്രം സംഭരിക്കുന്നത് എന്ന് കർഷകനായ കൈലേഷ് ഗുജ്ജാർ പറയുന്നു. തന്‍റെ വരുമാനത്തില്‍ ​ഗോമൂത്ര വിൽപ്പന കൂടിയായതോടെ 30 ശതമാനം വർധദ്ധനവുണ്ടായതായും കൈലേഷ് കൂട്ടി ചേർത്തു. 

സര്‍ക്കാര്‍ നേതൃത്വത്തില്‍ ഉദയ്പൂരിലുള്ള മഹാറാണ പ്രതാപ് കൃഷി- സാങ്കേതിക സര്‍വകലാശാലയില്‍ 300-500 വരെ ലിറ്റര്‍ ഗോമൂത്രമാണ് ഓരോ മാസവും ജൈവകൃഷി പദ്ധതിക്കായി ഉപയോഗിക്കുന്നത്. ഇതിനായി പ്രദേശത്തെ കാലിക്കച്ചവടക്കാരുമായി യൂണിവേഴ്സ്റ്റി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഓരോ മാസവും 15000 ത്തിനും 20000-ത്തിനും ഇടയിലാണ് ഗോമൂത്രത്തിനായി സര്‍വ്വകലാശാല ചെലവഴിക്കുന്നത്. രാജസ്ഥാനില്‍ 8,58,960 ഓളം പശുക്കളും അവയ്ക്കായി 2562 വാസസ്ഥലങ്ങളുമുണ്ട്. 40 രൂപയ്ക്ക് ഒരു ലിറ്റര്‍ പാല്‍ കിട്ടുമ്പോഴാണ്, ഗോമൂത്രത്തിന് 50 രൂപവരെ വിലയുയര്‍ന്നിരിക്കുന്നത്.