ഉത്തര്‍പ്രദേശിൽ ഗോരക്ഷ സേന ഇറച്ചിക്കടകൾക്ക് തീയിട്ടു. നിരവധി ഇറച്ചികടകൾ കത്തിച്ചാമ്പലായി. അതിനിടെ പൂവാലൻമാരെ പിടികൂടാൻ മുഖ്യമന്ത്രി യോഗി അതിഥ്യനാഥ് രൂപീകരിച്ച ആന്‍റി റോമിയോ ദൾ ലഖ്നൗവിൽ മൂന്ന് പൂവാലന്മാരെ അറസ്റ്റ് ചെയ്തു. യോഗി ആതിഥ്യനാഥ് മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് വൈകീട്ട് അഞ്ചിന് ചേരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യോഗി അതിഥ്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് ദിവസത്തിന് ശേഷം ഇന്നലെ രാത്രിയാണ് ഉത്തര്‍പ്രദേശിൽ വിവിധ ഇറച്ചിക്കടകൾക്ക് ഗോരക്ഷാ സേന തീയിട്ടത്. നിരവധി ഇറച്ചികടക്കൾ കത്തിനശിച്ചു. സംഘര്‍ഷ സാധ്യത കണണക്കിലെടുത്ത് സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ആരെയും ആറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം അലഹബാദിൽ രണ്ട് അറവുശാലകൾ നഗരസഭ പൂട്ടിച്ചിരുന്നു.

അതിനിടെ പൂവാല വേട്ട സംഘമായ ആന്‍റി റോമിയോ സംഘം ലഖ്നൗവിൽ മൂന്ന് പൂവാലന്മാരെ അറസ്റ്റ് ചെയ്തു. മീററ്റിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മുന്നില്‍ നിലയുറപ്പിച്ച ആണ്‍കുട്ടികളെ പൊലീസ് ചോദ്യം ചെയ്തു. പൊലീസ് സ്റ്റേഷന്‍ തലത്തിലാണ് ആന്റി റോമിയോ ദൾ രൂപീകരിച്ചിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുക്കും. ഉത്തര്‍പ്രദേശിലെ സ്കൂളുകളിൽ, കോളേജുകളിൽ, വ്യാപാര കേന്ദ്രങ്ങളിൽ, എല്ലാം പൂവാല വേട്ട സംഘമുണ്ടാകും. പ്രകടനപത്രികയിലെ വാഗ്ദ്ധാനമായിരുന്നു ആന്‍റി റോമിയോ സ്ക്വാഡ്. ഇത് ഹിന്ദു യുവതികളെ വിവാഹം ചെയ്യുന്ന മുസ്ലീം യുവാക്കളെ വേട്ടയാടാനാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.