ശബരിമലയിൽ ആക്രമിച്ചത് സി പി സുഗതൻ തന്നെ: എൻഡി ടിവി ജേണലിസ്റ്റ് സ്നേഹ കോശി
അതേ സമയം വനിതാ മതിൽ യുവതീപ്രവേശത്തിനാണെങ്കിൽ പിന്മാറുമെന്ന് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ‘കേരളത്തെ ഭ്രാന്താലയമാക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ജോയന്റ് കൺവീനർ സി പി സുഗതനും നിലയ്ക്കലില്‍ ആക്രമിക്കാനുണ്ടായിരുന്നുവെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ടര്‍ സ്നേഹ കോശി. ഇയാള്‍ താനടക്കമുള്ള വനിതാ മാധ്യമ പ്രവർത്തകരെ ആക്രമിച്ചതും, അധിക്ഷേപകരമായ അഭിസംബോധനകൾ നടത്തിയതെന്നും എൻ ഡി ടി വി റിപ്പോട്ടർ സ്നേഹ കോശി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നത്.
“സുഗതൻ അടക്കമുള്ളവരാണ് ഞങ്ങളെ ( എൻ ഡി ടി വി ) റിപ്പോട്ടർമാരെ ശബരിമലയിൽ ആക്രമിക്കാൻ ശ്രമിക്കുകയും, മോശമായ കമന്റുകൾ കൊണ്ട് അധിക്ഷേപം നടത്തുകയും ചെയ്തത്. ഇതേ സുഗതൻ ആണ് ഹാദിയക്കെതിരെ ഏറ്റവും നീചമായ ആക്രോശങ്ങൾ നടത്തിയത്. അത്തരത്തിൽ ഒരാളെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വനിതാ മതിലിന്റെ ജോയന്റ് കൺവീനർ ആയി നിയമിച്ചിരിക്കുന്നു.” സ്നേഹ കോശി പറഞ്ഞു.
അതേ സമയം വനിതാ മതിൽ യുവതീപ്രവേശത്തിനാണെങ്കിൽ പിന്മാറുമെന്ന് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ അറിയിച്ചിട്ടുണ്ട്. മതിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ടല്ല. യുവതീപ്രവേശത്തെ താൻ അനുകൂലിക്കുന്നുമില്ല. സുപ്രീംകോടതിയിൽ അന്തിമ തീരുമാനമാകുംവരെ യുവതീപ്രവേശം പാടില്ലെന്നാണ് നിലപാടെന്നും സുഗതൻ പറഞ്ഞു.