നടക്കാവ് മേൽപ്പാലത്തിനു മുന്നിൽ എത്തിയപ്പോൾ റോഡാണെന്ന് കരുതി മുന്നോട്ടു നടന്നു. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ പാലത്തിൻ്റെ ഗർഡറുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു.
പാലക്കാട്: പാലക്കാട് അകത്തേത്തറ നടക്കാവിൽ നിർമാണം നടക്കുന്ന റെയിൽവേ മേൽപാലത്തിന് മുകളിൽ ഗർ ഡറുകൾക്കിടയിൽ വയോധികൻ കുടുങ്ങി. കല്ലേകുളങ്ങര സ്വദേശി രാമചന്ദ്രനാണ് കുടുങ്ങിയത്. ഇന്നലെ രാത്രി മുതൽ കുടുങ്ങി കിടന്ന രാമചന്ദ്രനെ പുലർച്ചെ 6 മണിയ്ക്കാണ് രക്ഷപ്പെടുത്തിയത്. ഒലവക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്നു രാമചന്ദ്രൻ. നടക്കാവ് മേൽപ്പാലത്തിനു മുന്നിൽ എത്തിയപ്പോൾ റോഡാണെന്ന് കരുതി മുന്നോട്ടു നടന്നു. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ പാലത്തിൻ്റെ ഗർഡറുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. തൊട്ടടുത്ത് ചായക്കട നടത്തുന്ന ഷാഹുൽ ഹമീദാണ് രാമചന്ദ്രന്റെ കരച്ചിൽ ആദ്യം കേട്ടത്. ഉടൻ പ്രദേശവാസികളെ വിളിച്ചു വരുത്തി
തുടർന്ന് നാട്ടുകാരെത്തി മേൽപാലത്തിന് മുകളിലേക്ക് ഒരാൾ വലിഞ്ഞു കയറിയാണ് രാമചന്ദ്രനെ രക്ഷപ്പെടുത്തിയത്. രാമചന്ദ്രന് പരുക്കുകൾ ഒന്നുമില്ല. ഇതാദ്യമായല്ല മേൽ പാലത്തിൽ ആളുകളും വാഹനങ്ങളും കുടുങ്ങുന്നത്. കഴിഞ്ഞ ദിവസം മലമ്പുഴ ഭാഗത്ത് നിന്നെത്തിയ കാർ റോഡെന്ന് കരുതി മേൽപ്പാലത്തിലേക്ക് കയറിയിരുന്നു. മേൽപ്പാലത്തിൻ്റെ ഇരുഭാഗത്തും സുരക്ഷാജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പലപ്പോഴും സുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമല്ലെന്നാണ് നാട്ടുകാരുടെ പരാതി. 2021 മുതൽ തുടങ്ങിയതാണ് മേൽ പാലത്തിൻ്റെ പണി 18 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ നിർമാണം ഇപ്പോഴും പാതിവഴിയിലാണ്.
