കേരളത്തിലെ വിവാദങ്ങൾ ഇന്ന് സി.പി.ഐ ദേശീയ നിർവാഹക സമിതിയിൽ
ദില്ലി: സിപിഐ ദേശീയ നിർവാഹക സമിതിയിൽ ഇന്ന് കേരളത്തിലെ വിവാദങ്ങൾ ചർച്ചക്ക്. മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച സാഹചര്യവും പ്രശ്നത്തിൽ പാർട്ടി എടുത്ത നിലപാടും ചർച്ചയാകും. സി.പി.ഐ നിലപാടിനെതിരെ പ്രതികരിച്ച മുതിർന്ന അംഗം കെ.ഇ. ഇസ്മായിലിനെതിരായ നടപടിയും യോഗത്തിന്റെ പരിഗണനക്ക് വരും.
തോമസ് ചാണ്ടി പങ്കെടുത്ത മന്ത്രിസഭാ യോഗത്തിൽ സി.പി.ഐയുടെ നാല് മന്ത്രിമാർ വിട്ടുനിന്ന സാഹചര്യവും തുടർന്ന് ഇടതുമുന്നണിയിലുണ്ടായ ഭിന്നതയും യോഗത്തിൽ ഉന്നയിക്കപ്പെട്ടേക്കും. പാർട്ടി നിലപാടിനെതിരെ പരസ്യപ്രതികരണം നടത്തിയ കെ.ഇ ഇസ്മായിലിനെ എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുക്കുന്ന പാർട്ടി സംഘത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
ഇൗ സാഹചര്യത്തിൽ ഇന്ന് നടക്കുന്ന ചർച്ചകൾക്ക് രാഷ്ട്രീയ പ്രസക്തിയുണ്ട്. ദേശീയതലത്തിൽ ബിജെപി ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്തിയുള്ള സംഖ്യം അനിവാര്യമെന്ന് ഇന്നലെ നിർവാഹക സമിതിയിൽ നിർദ്ദേശം ഉണ്ടായിരുന്നു.