സിപിഎം എംഎല്‍എയ്ക്ക് എതിരെ സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം
പാലക്കാട്: പാലക്കാട് സിപിഎം എംഎല്‍എയ്ക്ക് എതിരെ സിപിഐ ജില്ലാ സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം. ഷൊർണൂർ എം എൽ എ പി കെ ശശി തമ്പുരാന്‍ കളിക്കുകയാണെന്നും , നേതാവിന്‍റെ മുതുമുത്തശ്ശന്‍മാര്‍ ശ്രമിച്ചിട്ടും സിപിഐ യെ തകര്‍ക്കാനായിട്ടില്ലെന്നും ആയിരുന്നു സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിന്റെ വിമർശനം. നെറികെട്ട രാഷ്ട്രീയം കളിയ്ക്കുന്ന എം എൽ എ കള്ളനാണയമാണെന്നും സുരേഷ് രാജ് വിമര്‍ശിച്ചു.
സി പി ഐ കുമരംപുത്തൂർ ലോക്കൽ സമ്മേളനത്തിലാണ് സി പി എം നേതാവും ഷൊർണൂർ എം എൽ എ യുമായ പി കെ ശശിയ്ക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി ആഞ്ഞടിച്ചത്. പി കെ ശശിയുടെ പേര് പറയാതെ തമ്പുരാന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു വിമര്‍ശനം. സി പി ഐ ഇല്ലാതെ സി പി എമ്മിന് ഭരിക്കാൻ കഴിയില്ലെന്നും, പി കെ ശശി കള്ള നാണയമാണെന്നും അസംബ്ലി തെരഞ്ഞെടുപ്പിൽ കാണിച്ചു തരാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന നേതാവ് നെറികെട്ട രാഷ്ട്രീയം കളിയ്ക്കുകയാണെന്നും സുരേഷ് രാജ് പറഞ്ഞു.
കുമരംപുത്തൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരാര്‍ത്ഥികളെ പാനലില്‍ തന്നെയുള്ള സിപിഎം തോല്‍പ്പിച്ചെന്ന ആരോപണമുണ്ടായിരുന്നു. നിലത്ത് കിടക്കയിട്ട് കൊടുത്താലും കട്ടിലിൽ കിടക്കുന്നവനെ ഉറങ്ങാൻ സമ്മതിക്കാത്ത സ്വഭാവമാണ് സി പി ഐയുടേതെന്ന് ഇതിനെ സംബന്ധിച്ച് പി കെ ശശി വിമർശിച്ചിരുന്നു. അതിനുള്ള മറുപടി കൂടിയാണ് സി പി ഐ ജില്ലാ സെക്രട്ടറി നൽകിയത്.