പാലക്കാട്: സി.പി.ഐയുടെ പട്ടാമ്പി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടി സമ്മേളനം വരെ താല്‍ക്കാലികമായി അഡ്‌ഹോക്ക് കമ്മിറ്റിക്കും രൂപം നല്‍കി. പാലക്കാട് ജില്ലയിലെ ഏക സി.പി.ഐ എം.എല്‍.എയായ മുഹമ്മദ് മുഹ്‌സിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്നാണ് പട്ടാമ്പി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടത്. 

കഴിഞ്ഞ ഫെബ്രുവരിയില്‍ പട്ടാമ്പി മണ്ഡലം കമ്മിറ്റി ഓഫീസില്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി യോഗത്തിനിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം അന്വേഷണ കമ്മീഷനെ നിയമിക്കുകയും ഇരു വിഭാഗത്തിലേയുമായി ആറ് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി നടപടി എടുക്കുകയും ചെയ്തു. കമ്മീഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.എം വാസുദേവന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു. 

ഇതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം പട്ടാമ്പി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ കുനിശ്ശേരിയാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനര്‍. ജനുവരിയില്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ പുതിയ മണ്ഡലം കമ്മിറ്റിക്ക് രൂപം നല്‍കും.