വ്യവസായി ജൂബി പൗലോസിന്റെ പരാതിയിലാണ് സിപിഎം ജില്ലാ കമ്മറ്റി അംഗവും, കളമശ്ശരി ഏരിയാസെക്രട്ടറിയും,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായി സക്കീര്‍ ഹൂസൈനെ ഒന്നാം പ്രതിയാക്കി പ്രത്യേക പോലീസ് സംഘം കേസെടുത്തത്. ഇന്നലെ രാത്രി മുതല്‍ സക്കീര്‍ ഹൂസൈനെ പോലീസ് അന്വേഷിക്കുന്നുണ്ട്.കളമശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിലും,വീട്ടിലും തിരിച്ചില്‍ നടത്തി.സക്കീര്‍ ഹൂസൈന്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. 

ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിക്കുന്നുണ്ട്.അതേസമയം രേഖാമൂലം ആരും പരാതി നല്‍കാന്‍ ധൈര്യപ്പെടാത്തതാണ് പോലീസിനെ കുഴക്കുന്നത്.കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനാണെന്ന് പറഞ്ഞാണ് തന്നെ സക്കീര്‍ ഹൂസൈന്‍ ഭീഷണിപ്പെടുത്തിയതെന്ന് വ്യവസായി ജൂബി പൗലോസ് ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു

തനിക്കനുകൂലമായി കോടതി വിധി ഉണ്ടായിട്ടും,സിപിഎം പ്രദേശിക നേതൃത്വത്തിന്റെ ഇടപെടലില്‍ പോലീസ് അത് നടപ്പിലാക്കാന്‍ തയ്യാറായില്ലെന്ന്,ജൂബി പൗലോസ് അരോപിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് ഫയലുകള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പരിശോധിക്കുകയാണ്.തൃക്കാക്കര മുന്‍ അസി കമ്മീഷണറടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് ഉന്നതപോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.