കണ്ണൂര്‍: പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ വിവാദങ്ങള്‍ക്കിടെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ ഇന്ന് ജില്ലാ സമ്മേളനം ആരംഭിക്കുന്നു. നായനാര്‍ അക്കാദമിയില്‍ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

ജില്ലാ സെക്രട്ടറി പി ജയരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.സ്വയം മഹത്വവല്‍ക്കരിച്ചുവെന്ന പാര്‍ട്ടി കണ്ടെത്തലിന്റെയും നടപടിയുടെയും പശ്ചാത്തലത്തില്‍ പി ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുമോയെന്നതാണ് ശ്രദ്ധേയം.

ഏകാധിപത്യ നടപടികള്‍ സ്വീകരിക്കുന്നുവെന്ന പേരില്‍ ജില്ലാ നേതൃത്വത്തില്‍ തന്നെ പി ജയരാജനെതിരെ ഒരു വിഭാഗം നിലപാട് ശക്തമാക്കിയിരുന്നു. ബന്ധുനിയമനത്തില്‍ ഇ.പി ജയരാജനും, പി.കെ ശ്രീമതിക്കും എതിരായ നടപടികളും, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുള്‍പ്പെട്ട വിവാദവും സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചയാകും. സമ്മേളനത്തിന്റെ ഭാഗമായുള്ള ദീപശിഖാ, കൊടിമര ജാഥകള്‍ ഇന്നലെ കണ്ണൂര്‍ നഗരത്തിലെത്തി.