കരടു രാഷ്ട്രീയ പ്രമേയത്തില്‍ കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നു. അന്നും ധാരണ എന്ന വാക്ക് ഉള്‍പ്പെടുത്തിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിലൂടെ നിശ്ചയിച്ച കാര്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ സമവായം ഉണ്ടായിരിക്കുന്നത്

ഹൈദരാബാദ്: ഒരുവര്‍ഷമായി നിലപാടിന്റെ പേരില്‍ തുടരുന്ന തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് സിപിഎമ്മിലെ കാരാട്ട്-യെച്ചൂരി പക്ഷങ്ങള്‍ക്കിടയില്‍ താത്കാലിക ഒത്തുതീര്‍പ്പുണ്ടായത്. യെച്ചൂരിയുടെ നിലപാട് ഒരു പരിധി വരെ അംഗീകരിക്കുമ്പോള്‍ ഇത് സിപിഎമ്മില്‍ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമോ എന്നറിയാന്‍ കാത്തിരിക്കണം.

വിശാഖപട്ടണത്ത് മനസില്ലാ മനസോടെയാണ് സീതാറാം യെച്ചൂരിയെ പിബിയില്‍ ഭൂരിപക്ഷമുള്ള കാരാട്ട് പക്ഷം ജനറല്‍ സെക്രട്ടറിയായി അംഗീകരിച്ചത്. അന്നു മുതല്‍ സിപിഎമ്മില്‍ തര്‍ക്കം തുടരുകയായിരുന്നു. ഒടുവില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കു പോക്കുണ്ടാക്കിയതും പിന്നീട് യെച്ചൂരിയുടെ രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കവുമൊക്കെ സിപിഎമ്മിന് പ്രതിസന്ധിയായി. 

കരടു രാഷ്ട്രീയ പ്രമേയത്തില്‍ കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നു. അന്നും ധാരണ എന്ന വാക്ക് ഉള്‍പ്പെടുത്തിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിലൂടെ നിശ്ചയിച്ച കാര്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ സമവായം ഉണ്ടായിരിക്കുന്നത്. പിന്നെ എന്തിനായിരുന്നു കഴിഞ്ഞ ഒരു കൊല്ലമായി ഇതേ ചൊല്ലി തര്‍ക്കിച്ചത് എന്നതാണ് ചോദ്യം. അവിടെയാണ് നേതാക്കള്‍ക്കിടയിലെ വ്യക്തിപരമായ വിഷയങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന വിലയിരുത്തല്‍ വരുന്നത്. 

ഇന്ന് സീതാറാം യെച്ചൂരിക്ക് തന്റെ നിലപാട് വിജയിച്ചതായി അവകാശപ്പെടാം. ഇത് സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിലോ അധികാര സമവാക്യങ്ങളിലോ മാറ്റം വരുത്തുമോ എന്നറിയാന്‍ പുതിയ കേന്ദ്രകമ്മിറ്റിയുടെയും പോളിറ്റ് ബ്യൂറോയുടെയും തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. പ്രബലമായ കേരള ഘടകം ഇപ്പോഴും യെച്ചൂരിക്ക് എതിരെ നില്‍ക്കുകയാണ്. 

ഇപ്പോള്‍ തര്‍ക്കം തീര്‍ത്തെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടും വിഷയങ്ങള്‍ ഉയര്‍ന്നു വരും. ബംഗാളിലെ തെരഞ്ഞെടുപ്പ് സഖ്യത്തെ ചൊല്ലിയുള്ള ചര്‍ച്ചയ്ക്കും ഭിന്നതയ്ക്കും വ്യത്യസ്ത വീക്ഷണത്തിനും സിസി വേദിയാകും എന്ന കാര്യത്തില്‍ സംശയമില്ല.