ദില്ലി: കോണ്‍ഗ്രസ് സഹകരണത്തിന്റെ കാര്യത്തില്‍ സിപിഎമ്മിലെ തര്‍ക്കം തുടരുന്നു. കോണ്‍ഗ്രസ് സഹകരണം നിര്‍ദ്ദേശിച്ച് സീതാറാം യെച്ചൂരി നല്കിയ ബദല്‍നയരേഖ സിപിഎം കേന്ദ്രകമ്മിറ്റി തള്ളി. എന്നാല്‍ പ്രകാശ്കാരാട്ട് അവതരിപ്പിച്ച രേഖയ്‌ക്കൊപ്പം കേന്ദ്രകമ്മിറ്റി ചര്‍ച്ചയിലുയര്‍ന്ന അഭിപ്രായം കൂടി പരിഗണിക്കണമെന്ന ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം തയ്യാറാക്കി ഇക്കാര്യത്തിലെ അന്തിമതീര്‍പ്പ് മാറ്റിവച്ചു.

കടുത്ത ഭിന്നതയാണ് കോണ്‍ഗ്രസ് സഹകരണത്തിന്റെ കാര്യത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പ്രകടമായത്. ചര്‍ച്ചയില്‍ 31 പേര്‍ യെച്ചൂരിയെ പിന്തുണച്ചു. 33 പേര്‍ പ്രകാശ് കാരാട്ട് തയ്യാറാക്കിയ പിബി രേഖയ്‌ക്കൊപ്പം നിന്നു. സിസിയില്‍ പകുതിപേര്‍ പ്രകടിപ്പിച്ച നിലപാട് പൂര്‍ണ്ണമായും തള്ളുന്നത് ഭാവിയില്‍ പിളര്‍പ്പിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കാം എന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ രണ്ട് ഒത്തുതീര്‍പ്പ് നീര്‍ദ്ദേശങ്ങള്‍ പിബി തയ്യാറാക്കി. ഒന്ന് കരടു രാഷ്ട്രീയ പ്രമേയം തയ്യാറാക്കാന്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ നിലപാടു തുടരണമെന്ന നിര്‍ദ്ദേശിക്കുന്ന പിബി ഭൂരിപക്ഷ രേഖ ആധാരമാക്കും. എല്ലാ മതേതരപാര്‍ട്ടികളുമായും സഹകരണം വേണമെന്ന യെച്ചൂരിയുടെ രേഖ ഫലത്തില്‍ തള്ളി. രണ്ട്. കാരാട്ടിന്റെ രേഖ അടിസ്ഥാനമാക്കുമ്പോള്‍ തന്നെ സിസിയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പോളിറ്റ് ബ്യൂറോ പരിഗണിക്കണം. അതായത് യെച്ചുരി വിഭാഗം ഉന്നയിച്ച കാര്യങ്ങളും കണത്തിലെടുക്കണം. പിബി ഒത്തുതീര്‍പ്പു നിര്‍ദ്ദേശം ഏകകണ്ഠമായി സിസി അംഗീകരിച്ചു. ഒന്നും തള്ളിയിട്ടില്ലെന്നും എല്ലാ വഴികളും തുറന്നുകിടക്കുന്നു എന്നും അതേസമയം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

ഫലത്തില്‍ തര്‍ക്കം ഈ സിസിയോടെ അവസാനിപ്പിക്കാന്‍ സിപിഎമ്മിനായില്ല. കേരളത്തില്‍ സോളാര്‍ കേസിനൊപ്പം ബിജെപി നേതാക്കള്‍ക്കെതിരെയുള്ള മെഡിക്കല്‍ കോഴ കേസിലും ശക്തമായ നിലപാട് വേണമെന്ന് പിബിയില്‍ സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണം തുടരുന്നു എന്ന് മുഖ്യമന്ത്രി മറുപടി നല്കി. പ്രകാശ്കാരാട്ടിനെതിരെ മാധ്യമങ്ങളോട് സംസാരിച്ച ബംഗാളിലെ സിസി അംഗം ഗൗതംദേബിനെ ശാസിക്കാനും രാജ്യസഭാ എംപി റിതബ്രത ബാനര്‍ജിയെ പുറത്താക്കിയത് അംഗീകരിക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. കോണ്‍ഗ്രസ് ബന്ധം വേണമെന്ന യെച്ചൂരിയുടെ രേഖ തള്ളാനായത് കാരാട്ട് വിഭാഗത്തിന് നേട്ടമായി. എന്നാല്‍ ജനുവരിയല്‍ നടക്കുന്ന അടുത്ത സിസി വരെ നിലപാടുമാറ്റത്തിനുള്ള നീക്കം തുടരാനും ആവശ്യമെങ്കില്‍ ഒരു ബദല്‍ രേഖ കൂടി നല്കാനുമുള്ള ഇടം ബംഗാള്‍ നേതാക്കള്‍ക്കും യെച്ചൂരി പക്ഷത്തിനു ബാക്കിയാവുകയും ചെയ്യുന്നു.