ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. കേന്ദ്രകമ്മിറ്റിക്കു മുന്നോടിയായി രാവിലെ പോളിറ്റ് ബ്യൂറോ യോഗം ചേരും. കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന പിബി നിലപാടും ബദല്‍ നിലപാടും കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കും. നയംമാറ്റം വേണമെന്ന ബംഗാള്‍ നിലപാടിനെ സിസിയില്‍ വിഎസ് അച്യുതാനന്ദും പിന്തുയ്ക്കുമെന്നാണ് സൂചന. 

2015ല്‍ പറഞ്ഞത് പ്രധാന ദൗത്യം രാഷ്ട്രീയമായും എല്ലാ തരത്തിലും എന്‍ഡിഎ സര്‍ക്കാരിനെ നേരിടണം എന്നതായിരുന്നു. ആ ദൗത്യം തുടരുന്നു. അത് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകുമെന്ന് യെച്ചൂരി പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയ നയത്തില്‍ മാറ്റം ആവശ്യമില്ലെന്ന് പോളിറ്റ് ബ്യൂറോ തീരൂമാനത്തോടുള്ള തന്റെ അതൃപ്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരസ്യമാക്കിയിരുന്നു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള നിര്‍ണ്ണായക കേന്ദ്ര കമ്മിറ്റി യോഗമാണ് ഇന്ന് ചേരുന്നത്. നയം മാറ്റം അനിവാര്യമാണെന്ന നിലപാടില്‍ പാര്‍ട്ടി പശ്ചിമബംഗാള്‍ ഘടകം ഉറച്ചു നില്ക്കുകയാണ്. കേന്ദ്രകമ്മിറ്റിക്കു മുന്നോടിയായി രാവിലെ പോളിറ്റ് ബ്യുറോ യോഗം രാവിലെ ചേരും. 

കഴിഞ്ഞ രണ്ടും പിബികളിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രൂപരേഖ യെച്ചൂരി അവതരിപ്പിക്കും. സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണം എന്ന നിലപാടില്‍ ഉറച്ചു നിന്ന ബംഗാള്‍ ഘടകം അവസാനം വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നു. അന്ന് ബംഗാള്‍ നിലപാടിനെ അനുകൂലിച്ച് 29 പേരും എതിര്‍ത്ത് 50 പേരും വോട്ടു ചെയ്തു. 

നയം മാറ്റത്തിന്റെ കാര്യത്തില്‍ തമിഴ്‌നാട് ആന്ധ്ര തെലങ്കാന ഘടകങ്ങളില്‍ രണ്ടു നിലപാടുണ്ട്. ഈ ഭിന്നതയിലാണ് യെച്ചൂരി പക്ഷത്തിന്റെ പ്രതീക്ഷ. നാളെ തുടങ്ങുന്ന സിസി തയ്യാറാക്കുന്ന രൂപരേഖ വിവിധ സംസ്ഥാന ഘടകങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം വീണ്ടും കേന്ദ്രകമ്മിറ്റി ചേര്‍ന്നാവും പ്രസിദ്ധീകരിക്കുക. എന്തായാലും സിപിഎമ്മിന്റെ ചരിത്രത്തിലെ വലിയ തര്‍ക്കങ്ങളിലൊന്നായി നയത്തെചൊല്ലിയുള്ള ഈ ഭിന്നത മാറിയേക്കും.