സ്വീകരണവുമായി സിപിഎം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കിയത് പത്ത് പ്രതികള്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

കോഴിക്കോട്: കൊലപാതക കേസിലെ പ്രതികള്‍ക്ക് സ്വീകരണം ഒരുക്കി സിപിഎം. പയ്യോളി മനോജ് വധക്കേസിലെ പത്ത് പ്രതികള്‍ക്കാണ് കോഴിക്കോട്ട് സ്വീകരണമൊരുക്കിയത്.പാര്‍ട്ടിയൊപ്പമുണ്ടെന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രതികളെ വരവേറ്റത്. പത്ത് പ്രതികള്‍ക്കും സിപിഎം ജില്ലാ കമ്മിറ്റി യുടെയും പോഷക സംഘടനകളുടെയും ഹാരാര്‍പ്പണം. സിപിഎം പ്രവര്‍ത്തകരായതുകൊണ്ട് സിബിഐ രാഷ്ട്രീയ വിരോധം തീര്‍ത്തതാണെന്ന് കേസിലെ മുഖ്യപ്രതിയും പയ്യോളി മുന്‍ ഏരിയാസെക്രട്ടറിയുമായ ചന്തുമാസ്റ്റര്‍.

പയ്യോളി മനോജ് വധക്കേസ് അന്വേഷണത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ചന്തു മാസ്റ്ററടക്കം പത്ത് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ പ്രതികള്‍ ജാമ്യത്തിലിറങ്ങിയെങ്കിലും എറണാകുളം ജില്ല വിട്ടുപോകരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. 

ജാമ്യവ്യവസ്ഥയില്‍ ഇന്നലെ ഇളവ് കിട്ടി. 2012ല്‍ പയ്യോളിയില്‍ നടന്ന സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തെ തുടര്‍ന്നാണ് ബിഎംഎസ് പ്രവര്‍ത്തകനായ മനോജിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ലോക്കല്‍ പോലീസും, പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് മനോജിന്‍റെ വീട്ടുകാരുടെ അപേക്ഷയെ തുടര്‍ന്നാണ് സിബിഐ ഏറ്റെടുത്തത്.