മെയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെയാണ് കൃഷ്ണന് പഞ്ചായത്ത് പ്രസി‍‍ഡന്‍റ് സ്ഥാനം നഷ്ടപ്പെട്ടത്.

കൊച്ചി: ഫെറി ബോട്ടില്‍ നിന്നും കായലിലേക്ക് ചാടിയ മുന്‍പഞ്ചായത്ത് അധ്യക്ഷന്‍റെ മൃതദേഹം കണ്ടെത്തി. എളങ്കുന്നത്ത് പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം നേതാവുമായ വി.കെ.കൃഷ്ണന്‍റെ(74) മൃതദേഹമാണ് കാണാതായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണമാലി കടല്‍തീരത്ത് നിന്ന് കണ്ടെത്തിയത്. 

പാര്‍ട്ടിക്കെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ച ശേഷമാണ് വി.കെ.കൃഷ്ണന്‍ കൊച്ചി കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി ഏഴരയോടെ വൈപ്പിനില്‍ നിന്നും ഫോര്‍ട്ട് കൊച്ചിക്ക് പോകുകയായിരുന്നു ഫെറി ബോട്ടില്‍ നിന്നുമാണ് കൃഷ്ണന്‍ കായലിലേക്ക് ചാടിയത്. ചാടും മുന്‍പ് സഹയാത്രികന്‍റെ കൈയില്‍ ഇയാള്‍ തന്‍റെ ആത്മഹത്യകുറിപ്പ് നല്‍കിയിരുന്നു. 

കഴിഞ്ഞ മെയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെയാണ് കൃഷ്ണന് പഞ്ചായത്ത് പ്രസി‍‍ഡന്‍റ് സ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍ പ്രസിഡന്‍റ് സ്ഥാനം പോയതല്ല തന്‍റെ ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യക്കുറിപ്പില്‍ കൃഷ്ണന്‍ പറയുന്നത്. തന്നെ പുകച്ചു പുറത്താക്കാനാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി ശ്രമിക്കുന്നതെന്നും തെറ്റുകളുടെ കൂന്പാരമാണ് താനെന്നും കൃഷ്ണന്‍ ആത്മഹത്യക്കുറിപ്പില്‍ എഴുതി വച്ചിട്ടുണ്ട്. കൃഷ്ണന്‍റെ ആത്മഹത്യ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.