എംഎല്‍എ പി.കെ. ശശിക്കെതിരായ പീഡന പരാതിയില്‍ നേരത്തെ ഇടപെട്ടെന്ന് സിപിഎം. ശശിയെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നെന്ന് സംസ്ഥാന സമിതി. ഇതേത്തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് എകെ ബാലനെയും പി കെ ശ്രീമതിയെയും അടങ്ങുന്ന അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പരാതിക്കാരിയെയും വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു എന്നും വിശദീകരണം. 

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ പീഡന പരാതിയില്‍ നേരത്തെ ഇടപെട്ടെന്ന് സിപിഎം. ശശിയെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നെന്ന് സംസ്ഥാന സമിതി. ഇതേത്തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് എകെ ബാലനെയും പി കെ ശ്രീമതിയെയും അടങ്ങുന്ന അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പരാതിക്കാരിയെയും വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു എന്നും വിശദീകരണം. 

ഓഗസ്റ്റ് 14നാണ് പരാതി കിട്ടിയതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരിയെ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് പി.കെ ശശിയെ തിരുവനന്തപുരം എ.കെ.ജി സെന്ററിലേക്ക് വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു. പരാതിയില്‍ പാര്‍ട്ടി ഭരണഘടനയ്ക്ക് അനുസൃതമായി നടപടിയെടുക്കുമെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. അതേസമയം, മാധ്യമങ്ങൾ വേട്ടയാടുന്നെന്ന് ശശി ആരോപിച്ചു. 

ഡിവൈഎഫ്ഐയുടെ പാലക്കാട് ജില്ലാ കമ്മറ്റിഅംഗമാണ് പി കെ ശശിക്ക് എതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ഡിസംബറിൽ മണ്ണാർകാട് ഏരിയാ കമ്മറ്റി ഓഫീസിന്‍റെ മുകളിലത്തെ നിലയിൽ വച്ച് ലൈഗികമായി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പ്രധാന പരാതി. പല തവണ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചു. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖ തെളിവായി കൈയ്യിരുണ്ടെന്നും ജനറൽ സെക്രട്ടറി സീതാംറാം യെച്ചൂരിക്ക് നൽകിയ പരാതിയിലുണ്ട്.