അപകടസാധ്യതയില്ലെന്ന് നിർമാണ ഏജൻസി

കൊച്ചി: മെട്രോ നിർമ്മാണത്തിനിടെ എറണാകുളം സൗത്ത് പാളത്തിൽ വിള്ളൽ. പൈലുകളുടെ ഇടയിലെ മണ്ണ് നീക്കുന്നതിനിടെയാണ് വിള്ളൽ ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ മഴയിൽ പാലത്തിന് അടിയിലെ മണ്ണ് ഇളകിയതാണ് വിള്ളലിന് കാരണമെന്നാണ് നിർമാണ ഏജൻസിയുടെ നിലപാട്. സ്ഥലം ഡിഎംആർസി ഉപദേഷ്ടാവ് ശ്രീധരൻ സന്ദർശിച്ചു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സൗത്ത് പാലത്തിന്റെ ഒരു വശത്തായി വിള്ളൽ കണ്ടത്.പാലത്തിന് തൊട്ടുതാഴെ മെട്രോ തൂണ് നിർമ്മാണത്തിനായി മണ്ണ് മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്.പൈലുകളുടെ ഇടയിൽ നിന്ന് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്ന ജോലികളാണ് നിലവിൽ നടക്കുന്നത്. ഇവിടെ വെള്ളം കെട്ടി നിന്നതും മണ്ണ് മാന്തി യന്ത്രം പ്രവർത്തിപ്പിച്ചതുമാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

എന്നാൽ കനത്ത മഴയിൽ പാലത്തിന് അടിയിലെ മണ്ണ് ഇളകിയതാണ് വിള്ളലിന് കാരണമെന്നാണ് നിർമാണ ഏജൻസിയുടെ നിലപാട്. അപകട സാധ്യതകളില്ലെന്നും ഡിഎംആർസി ഉപദേഷ്ടാവ് ഈ ശ്രീധരൻ പറ‌ഞ്ഞു. പാലത്തിൽ വിള്ളൽ കണ്ടതോടെ പൈലുകൾക്കിടയിൽ വീണ്ടും മണ്ണ് നിറച്ചു തുടങ്ങി.വിള്ളൽ വീണ ഭാഗം ഉടൻ കോൺക്രീറ്റ് ചെയ്യും. പാലത്തിലൂടെയുള്ള ഗതാഗതത്തിനും നിരോധനമില്ല. ഇന്ന് സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടക്കും.