എയർപോർട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: എയർപോർട്ട് കാർഗോ വിഭാഗത്തിലും മെഡിക്കൽ കോളേജിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ .തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് പ്രതിയെ പിടികൂടിയത്. പതിനാറോളം സ്ത്രീകൾ ഇതിനകം തട്ടിപ്പിനിരായിട്ടുണ്ട്.
തിരുവനന്മെതപുരം കല്ലറ വെള്ളംകുടി സ്വദേശി സനിൽകുമാറാണ് കഴിഞ്ഞ എതാനും വർഷമായി തട്ടിപ്പ് നടത്തിയിരുന്നത്. മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ തട്ടിപ്പ് . ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന കുടുംബങ്ങൾക്ക് പൊതു പ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി ചില സഹായങ്ങൾ നൽകും. കുടുംബവുമായി പരിചയപ്പെട്ടുകഴിഞ്ഞാൽ സ്ത്രീകളെ ഫോണിൽ വിളിച്ച് എയർപോർട്ടിലും , മെഡിക്കൽ കോളേജ് ആശുപത്രിയിലും ജോലി തരപ്പെടുത്താമെന്നും അതിനായി കുറച്ച് തുക വേണമെന്ന് ആവശ്യപ്പെടും. ഇങ്ങനെ നിരവധി സ്ത്രീകളെ കബളിപ്പിച്ചെന്നാണ് പരാതി.
ഗൾഫിൽ ജോലി ചെയ്യുന്ന ഒരാളുടെ ഭാര്യ നൽകിയ പരാതിയാണ് പ്രതിയിലേക്ക് അന്വേഷണം എത്തിച്ചത്. സ്ത്രീകളിൽ നിന്ന് ഫോട്ടോയും ഐഡി കാർഡുമെല്ലാം ഇയാൾ സ്വന്തമാക്കും. ഈ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഹോട്ടലിൽ മുറിയെടുത്ത് അവിടേക്ക് സ്ത്രീകളെ വിളിച്ചുവരുത്തി അപമാനിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. കൂടുതൽ പേർ തട്ടിപ്പിനിയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.