കൊല്ലങ്കോട്: പെണ്‍കുട്ടികളുടെ നമ്പര്‍ ആവശ്യപ്പെട്ട് 17 കാരനെ മര്‍ദ്ദിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പ്രദേശവാസികളായ അഞ്ച് പേരെയാണ് കൊല്ലങ്കോട് പൊലീസ് പിടികൂടിയത്. 

കൊല്ലങ്കോട് കാമ്പ്രത്ത്ചള്ള സ്വദേശിയയ 17 കാരനെ ചെണ്ടകൊട്ടാനെന്ന പേരില്‍ വിളിച്ചു വരുത്തിയായിരുന്നു ഇവര്‍ മര്‍ദ്ദിച്ചത്. പെണ്‍കുട്ടികളുടെ നമ്പര്‍ ചോദിച്ചപ്പോള്‍ തെറ്റായി നല്‍കിയതിലെ വൈരാഗ്യം മൂലമായിരുന്നു മര്‍ദ്ദനം.

സംഭവം വിവാദമായ സാഹചര്യത്തിലാണ് കൊല്ലങ്കോട് പോലീസ് കേസെടുത്തത്. പ്രദേശവാസികളായ മുതലമട മാമ്പള്ളം സ്വദേശികളായ ഷൈജു, സ്‌കൈലേഷ്, പ്രദീപ്, രാജേഷ്, കൃഷ്ണദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൈകൊണ്ട് മര്‍ദ്ദിച്ചതിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അഞ്ചുപേരും സ്റ്റേഷന ജാമ്യത്തില്‍ പുറത്തിറങ്ങി. 

അതേസമയം ദുര്‍ബലമായവകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയതെന്ന് പരാതിയുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുള്ള വകുപ്പുകളും ബാലാവകാശ നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടില്ല. ഇക്കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ശസ്ത്രക്രിയക്ക് വിധേയമായ കൈപിടിച്ച് തിരിച്ചും, തലക്കും മുഖത്തും അടിച്ചുമാണ് 17 കാരനോട് ഇവര്‍ ക്രൂരത കാട്ടിയത്. മാസത്തിനിടയില്‍ ഈ സംഘം തന്നെ മര്‍ദ്ദിക്കുന്നത് ഇത് മൂന്നാം തവണയാണെന്ന് കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.