ദില്ലി: പ്രതിദിനം 35 യാത്രക്കാരെങ്കിലും മോഷഠാക്കളുടെയോ പോക്കറ്റടിക്കാരുടെയോ കൈയിൽ അകപ്പെടുന്നു. നഷ്ടപ്പെടുന്നത് പണമടങ്ങിയ പഴ്സുകൾ, ബാഗുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ. രാജ്യത്തെ ആദ്യ മെട്രോകളിൽ ഒന്നായ ദില്ലിയില്‍ നിന്നാണ് കുറ്റകൃത്യങ്ങളുടെ ഈ നീണ്ട പട്ടിക പുറത്തുവരുന്നത്. സ്ത്രീകളുടെ സംഘം ആസൂത്രണം ചെയ്യുന്ന പോക്കറ്റടിയാണ് പ്രധാന പ്രശ്നം.
ഇത്തരം കേസുകളിൽ 90 ശതമാനവും ആസൂത്രണം ചെയ്തത് സ്ത്രീകളുടെ സംഘമാണെന്ന് സി.ഐ.എസ്.എഫ് റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 35 യാത്രക്കാർ മോഷ്ഠാക്കളുടെ ഇരയായെന്നാണ് പൊലീസിന്റെ കണക്ക്. മൊട്രോ പരിസരത്ത് കുറ്റകൃത്യങ്ങളിൽ 33 ശതമാനത്തിന്റെ വർധനവും ഈ കാലയളവിൽ രേഖപ്പെടുത്തി.
2016ൽ 9621 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2017ൽ ഇത് 12854 ആയി ഉയർന്നു. യാത്രക്കാരുടെ വർധനവിനനുസരിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഡൽഹി മെട്രോ പരിസരത്ത് 13 ഇരട്ടി വർധനയാണ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടായത്. 2012ൽ 1.92 മില്യൺ യാത്രക്കാരുണ്ടായിരുന്ന മെട്രോയിൽ 2016-17ൽ 2.76 മില്യൺ യാത്രക്കാരായി വർധിച്ചു. 2017ൽ 57 വാഹനങ്ങളാണ് പാർക്കിങ് ഏരിയയിൽ നിന്ന് മോഷണം പോയത്.
