ഫുട്ബോള്‍ പ്രേമികള്‍ സൂക്ഷമതയോടെ നിരീക്ഷിക്കുന്ന വാര്‍ത്തയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്‍റസ് ട്രാന്‍സ്ഫര്‍

റോം: ലോകകപ്പ് അതിന്‍റെ സെമിയില്‍ എത്തി നില്‍ക്കുന്നത് ഫുട്ബോള്‍ ലോകത്ത് വലിയ വാര്‍ത്തയാണെങ്കിലും, ഫുട്ബോള്‍ പ്രേമികള്‍ സൂക്ഷമതയോടെ നിരീക്ഷിക്കുന്ന വാര്‍ത്തയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്‍റസ് ട്രാന്‍സ്ഫര്‍. പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്നും പുറത്തായതോടെയാണ് റൊണാള്‍ഡോ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ പുറത്തു വന്നു തുടങ്ങിയത്.

ഇറ്റാലിയന്‍ മാധ്യമമായ ടുട്ടോസ്‌പോര്‍ട്ടാണ് ആദ്യമായി താരം ഇറ്റാലിയന്‍ ക്ലബിലേക്ക് ചേക്കേറുമെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ആദ്യം സാധാരണ ട്രാന്‍സ്ഫര്‍ ഒരു അഭ്യുഹമായി തള്ളിക്കളഞ്ഞെങ്കിലും കാര്യം ഗൗരവമാണെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ട്രാന്‍സ്ഫറുകളെ സംബന്ധിച്ച് യുവന്‍റസ് പുറത്തിറക്കിയ കുറിപ്പിലും ഇതേ സൂചനകള്‍ തന്നെയാണുള്ളത്.

റൊണാള്‍ഡോ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ പല ഭാഗത്തു നിന്നും വന്നു കൊണ്ടിരിക്കെ അതിനു ശേഷം യുവന്റസിന്‍റെ ആദ്യ പ്രതികരണത്തില്‍ അവര്‍ അഭ്യൂഹങ്ങളെ നിഷേധിച്ചിട്ടില്ല. ട്രാന്‍സ്ഫര്‍ വിപണിയിലെ എല്ലാ തരത്തിലുള്ള അവസരങ്ങളെയും മുതലെടുക്കുമെന്നാണ് യുവന്‍റസിന്‍റെ കുറിപ്പില്‍ പറയുന്നത്. അതേ സമയം റൊണാല്‍ഡോയുടെ ഇപ്പോഴത്തെ ക്ലബ് റയല്‍ മാന്‍ഡ്രിഡ് നെയ്മര്‍, എംബാപ്പ എന്നിവരുടെ ട്രാന്‍സ്ഫര്‍ വാര്‍ത്തകളെ നിഷേധിച്ചപ്പോള്‍ ഇത്രയും സിആര്‍ 7ന്‍റെ ട്രാന്‍സ്ഫര്‍ വാര്‍ത്ത ഒരു കെട്ടുകഥയല്ലെന്ന സൂചനയാണ് യുവന്‍റസ് നല്‍കുന്നത്.

ഇക്കാര്യം നിഷേധിക്കാത്തത് താര ട്രാന്‍സ്ഫര്‍ വളരെ അടുത്താണെന്ന സൂചനകള്‍ തന്നെയാണ് നല്‍കുന്നത്. യുവന്റസുമായി അടുത്ത വൃത്തങ്ങളും റൊണാള്‍ഡോ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയായെന്ന സൂചനകളാണ് നല്‍കുന്നത്. നേരത്തെ റൊണാള്‍ഡോയുടെ ഏജന്‍റായ ജോര്‍ജ് മെന്‍ഡസും താരം റയല്‍ വിടുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. കരിയറിന്‍റെ പുതിയൊരു ഘട്ടവും പുതിയൊരു വെല്ലുവിളിയും ലഭിച്ചാല്‍ റൊണാള്‍ഡോ റയല്‍ വിടുമെന്നാണ് മെന്‍ഡസ് പറഞ്ഞത്. 

അതേ സമയം റൊണാള്‍ഡോ യുവന്‍റസുമായി മെഡിക്കല്‍ അടക്കം പൂര്‍ത്തിയാക്കിയെന്ന് വാര്‍ത്തകളുണ്ട്. റയല്‍ തന്‍റെ കരാര്‍ പുതുക്കി ആവശ്യപ്പെട്ട പ്രതിഫലം നല്‍കാത്തതാണ് താരത്തെ ക്ലബ് വിടാന്‍ പ്രധാനമായും പ്രേരിപ്പിക്കുന്നത്.