നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നേതൃത്വം തിരുത്തണമെന്ന് സിപിഐ ജില്ലാ നേതൃ യോഗത്തിൽ വിമർശനം
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സിപിഐ ജില്ലാ നേതൃ യോഗത്തിൽ കടുത്ത വിമർശനം. നേതൃത്വം തിരുത്തണമെന്നും തിരുത്തൽ തുടങ്ങേണ്ടത് മുകൾ തട്ടിൽ നിന്നാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ പിരിച്ചു വിടണമെന്ന് മുതിർന്ന അംഗം പറഞ്ഞു. പാർട്ടി സിപിഎമ്മിന് കീഴ്പ്പെട്ടു. ഇങ്ങനെ പോയാൽ സിപിഎമ്മിൽ ലയിക്കുന്നതാണ് നല്ലത്. ചാത്തന്നൂരിൽ അടക്കം സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ച പരാജയത്തിന് കാരണമായെന്നും നേതൃ യോഗത്തിൽ വിമർശനം ഉയര്‍ന്നു. ഇന്നലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവിലും കൗൺസിലുമാണ് നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം ഉയർന്നത്.

ചാത്തന്നൂരും ചടയമംഗലത്തും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ മത്സരിച്ചത് ശരിയായില്ലെന്നും കൊല്ലത്ത് നിന്ന് അടൂരിൽ സ്ഥാനാർത്ഥിയെ കെട്ടിയിറക്കി പരാജയം ഏറ്റുവാങ്ങിയെന്നും യോഗത്തിൽ വിമർശനമുയർന്നു. അതിനിടെ പ്രതിപക്ഷ ഉപ നേതാവ് പദവിയെ ചൊല്ലി സിപിഎം സിപിഐ പോര് തുടരുകയാണ്. പ്രതിപക്ഷ ഉപനേതാവ് പദവി ബിനോയ് വിശ്വം പരസ്യമായി ആവശ്യപ്പെട്ടത് ശരിയായില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ മുന്നണി യോഗത്തിലാണ് ഉന്നയിക്കേണ്ടത്. ഇക്കാര്യത്തിൽ സിപിഎമ്മിനും ചില ആലോചനകൾ ഉണ്ടെന്നും ടി പി പറഞ്ഞു..
തെരഞ്ഞെടുപ്പിലെ വമ്പൻ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തെ നേതൃപദവികൾ രണ്ടും സിപിഎം തന്നെ കൈവശം വയ്ക്കുന്നതിൽ സിപിഐക്ക് കടുത്ത എതിർപ്പുണ്ട്. അതുകൊണ്ടാണ് ഈകുറി ആവശ്യം ശക്തമാക്കാൻ സിപിഐ തീരുമാനിച്ചത്. അതേസമയം പിണറായി പ്രതിപക്ഷ നേതാവായാൽ സഭയിലെ പ്രതിഷേധങ്ങൾ ഏകോപിപ്പിക്കാനും ചടുലമായ നീക്കങ്ങൾ നടത്താനും സിപിഎമ്മിൽ നിന്ന് തന്നെ ഒരാൾ ഉപനേതാവായി വേണമെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തൽ. കെഎന്‍ ബാലഗോപാലും സജിചെറിയാനും റിയാസും അടക്കമുളള നേതാക്കളാണ് പരിഗണനയില്‍. അതേസമയം വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് സിപിഐ നേതൃത്വം.


