വിജിലന്‍സ് തങ്ങളുടെ അധികാര പരിധി ലംഘിച്ചാല്‍ ഇടപെടുമെന്നായിരുന്നു മുന്നറിയിപ്പ്. അഴിമതി മാത്രം അന്വേഷിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞതോടെ ആശയക്കുഴപ്പത്തിലായത് വിജലന്‍സ് സംവിധാനമാകെയാണ്. കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ പരാതികള്‍ എടുക്കില്ലെന്ന് വിജലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ടതോടെ പിന്‍വലിച്ചു. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം പുതിയ പരാതികള്‍ സ്വീകരിക്കാനും തുടങ്ങി. 

എന്നാല്‍ വരുന്ന പരാതികളില്‍ ഭൂരിഭാഗവും മന്ത്രിസഭാ തീരുമാനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും എതിരെയുമുള്ള പരാതികളുമാണെന്നാണ് വിജലന്‍സ് വൃത്തങ്ങള്‍ പറയുന്നത് . ഇക്കഴിഞ്ഞ ജൂണ്‍രണ്ട് മുതല്‍ ജനുവരി 31 വരെ വിജലന്‍സിന് കിട്ടിയത് 12000ത്തോളം പരാതികളാണ്. 5000 പരാതികളില്‍ തുടര്‍നടപടികളായി. 291 കേസ് രജിസ്റ്റര്‍ ചെയ്തു. തൊട്ട് മുന്‍പത്തെ വര്‍ഷം നാലിലൊന്ന് പരാതികള്‍ പോലും ഇല്ലായിരുന്നു എന്നതും ശ്രദ്ധേയം. 

പരാതികള്‍ കുമിഞ്ഞ് കൂടുമ്പോള്‍ ഏതൊക്കെ പരാതികള്‍ സ്വീകരിക്കണം എന്ത് തുടര്‍ നടപടിയടുക്കണം എന്നകാര്യത്തിലാണ് അവ്യക്തത. കിട്ടുന്ന പരാതികളില്‍ കൂടിയാലോചനക്ക് ശേഷം മാത്രം നടപടി എടുത്താല്‍ മതിയെന്ന നിര്‍ദ്ദേശം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുമ്പോള്‍ ബാക്കി എല്ലാം കാത്തിരുന്നു കാണാമെന്നാണ് വിജലന്‍സ് ഡയറക്ടറുടെ നിലപാട്.