വിമര്‍ശനങ്ങള്‍ക്ക് നേരെ രാജ്യം മുഖം തിരിക്കുകയാണെങ്കില്‍  സ്വാതന്ത്യത്തിന് മുമ്പും ശേഷവും തമ്മില്‍ വ്യത്യാസങ്ങളില്ലാതാകും. സ്വന്തം ചരിത്രത്തെ വിമര്‍ശിക്കാനും പ്രതികരിക്കാനുമുള്ള അവകാശം അഭിപ്രായ സ്വാതന്ത്രം തരുന്നതാണ്.

ദില്ലി:രാജ്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹകുറ്റമല്ലെന്ന് നിയമകമ്മീഷന്‍. നിയമവിരുദ്ധമായ നടപടികളിലൂടെ രാജ്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ മാത്രമേ രാജ്യദ്രോഹകുറ്റമാകുകയുള്ളു. രാജ്യത്തേയോ രാജ്യത്തിന്‍റെ ദര്‍ശനങ്ങളെയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹകുറ്റമാകില്ലെന്ന് നിയമകമ്മീഷന്‍ വ്യക്തമാക്കി. ഇന്ത്യന്‍ പീനല്‍കോഡിലെ സെക്ഷന്‍ 124 എ വകുപ്പ് ഉപയോഗിച്ചാണ് രാജ്യദ്രോഹക്കുറ്റം വ്യക്തികളില്‍ ചുമത്തുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് നിയമകമ്മീഷന്‍ വ്യക്തമാക്കി. 

വിമര്‍ശനങ്ങള്‍ക്ക് നേരെ രാജ്യം മുഖം തിരിക്കുകയാണെങ്കില്‍ സ്വാതന്ത്യത്തിന് മുമ്പും ശേഷവും തമ്മില്‍ വ്യത്യാസങ്ങളില്ലാതാകും. സ്വന്തം ചരിത്രത്തെ വിമര്‍ശിക്കാനും പ്രതികരിക്കാനുമുള്ള അവകാശം അഭിപ്രായ സ്വാതന്ത്രം തരുന്നതാണെന്നും നിയമകമ്മീഷന്‍റെ കണ്‍സള്‍ട്ടേഷന്‍ പേപ്പറിലുണ്ട്. രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെക്കുറിച്ചും കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ പരാമര്‍ശമുണ്ട്. രാജ്യത്തിന്‍റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനൊപ്പം അഭിപ്രായ സ്വാതന്ത്രത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന് ഭിന്നാഭിപ്രായങ്ങളും വിമര്‍ശനങ്ങളും ആവശ്യമാണ്. രാജ്യത്ത് സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതരരംഗത്തുള്ളവരും അഭിഭാഷകര്‍, അക്കാദമിക്കുള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ഇടയിലും ആരോഗ്യകരമായ സംവാദങ്ങളുണ്ടാകണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.