ദില്ലി: ടീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന്റെ നിര്‍ദേശം. ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ എത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കര്‍ണന്റെ നടപടി.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകുര്‍, പി.കെ. ഘോസ്, കുര്യന്‍ ജോസഫ് എന്നിവര്‍ക്കെതിരെ വാറന്റ് അയയ്ക്കാന്‍ കോടതി റജിസ്ട്രാര്‍ക്ക് കര്‍ണന്‍ നിര്‍ദേശം നല്‍കി.

അതേസമയം, ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നു സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയുടെ വൈദ്യപരിശോധനാ നിര്‍ദേശം തള്ളിയ ജസ്റ്റിസ് കര്‍ണന്‍ ഇത്തരമൊരു ഉത്തരവു പുറപ്പെടുവിച്ച ഏഴു ജഡ്ജിമാരെയും ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെത്തിച്ച് അവരുടെ മാനസിക നില പരിശോധിക്കാനും ഉത്തരവിട്ടിരുന്നു.

എന്നാല്‍ അഴിമതിക്കാരായ ഏഴു ജഡ്ജിമാരാണു തന്റെ കേസ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സുപ്രീംകോടതി ഉത്തരവു നിയമാനുസൃതമല്ല. തന്നെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കാന്‍ ശ്രമിച്ചാല്‍ ബംഗാള്‍ ഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുമെന്നും ജസ്റ്റിസ് കര്‍ണന്‍ വ്യക്തമാക്കി.