യുവന്‍റസില്‍ റോണോ എത്തിയതോടെ ഡിബാലക്കും പണികിട്ടി

ടൂറിന്‍: ഫിഫ ലോകകപ്പിനിടെ ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച വാര്‍ത്തകളിലൊന്ന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്‍റസിലെത്തിയതായിരുന്നു. സ്‌പാനിഷ് ലീഗില്‍ നിന്ന് ഇറ്റാലിയന്‍ ലീഗിലേക്കുള്ള റോണോയുടെ ചേക്കേറല്‍ വലിയ വാര്‍ത്തയായി. റൊണാള്‍ഡോയുടെ വരവോടെ യുവന്‍റസ് ആവേശത്തിനൊപ്പം ആശയക്കുഴപ്പത്തിലുമായി.

സിആര്‍ സെവണ്‍(cr7) എന്ന വിളിപ്പേരുള്ള ക്രിസ്റ്റ്യാനോയ്ക്ക് യുവന്‍റസില്‍ തന്‍റെ പ്രിയ ഏഴാം നമ്പര്‍ തന്നെ ലഭിച്ചു. ഏഴാം നമ്പര്‍ കൈവശം വെച്ചിരുന്ന കൊളംബിയന്‍ താരം യുവാന്‍ ഹുവാദ്രാദോ സൂപ്പര്‍താരത്തിന് അത് കൈമാറുകയായിരുന്നു. ഇതോടെ യുവാന്‍ ഹുവാദ്രാദോക്ക് ഏത് നമ്പര്‍ നല്‍കുമെന്നതായി യുവന്‍റസിലെ ആശയക്കുഴപ്പം. പണി കിട്ടിയത് ഡിബാല അടക്കമുള്ളവര്‍ക്ക്. 

യുവാന്‍ ഹുവാദ്രാദോ 16, 21, 49, 10 എന്നീ നമ്പറുകളിലൊന്നാണ് തെരഞ്ഞെടുക്കുക. ആരാധകരോട് ഇവയിലൊന്നിന് വോട്ട് ചെയ്യാന്‍ താരം സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. പതിനാറാം നമ്പര്‍ ജഴ്സി ഗോള്‍കീപ്പര്‍ കാര്‍ലോയുടെ കൈവശമാണ് ഇപ്പോള്‍. നമ്പര്‍ 21 കഴിഞ്ഞ സീസണില്‍ ബെനഡിക്ടാണ് ധരിച്ചത്. വിഖ്യാതമായ പത്താം നമ്പര്‍ ജഴ്സിയാവട്ടെ ഡിബാലയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.