അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറുന്നതിനുള്ള പരിധി ഇന്നുമുതല്‍ 2,000 രൂപയാണ്. പുതിയ തീരുമാനത്തോടെ ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ദിവസം 22,000 എ.ടി.എമ്മുകള്‍ വീതം പുനഃക്രമീകരിക്കുന്നുണ്ടെന്നും, ഒരാഴ്ചക്കം പകുതി എ.ടി.എമ്മുകള്‍ പൂര്‍ണ്ണമായും സജ്ജമാകുമെന്നും ആര്‍‍.ബി.ഐ അറിയിച്ചു. സഹകരണ സ്ഥാപനങ്ങള്‍ക്കും പണം മാറാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ കാണാനും എം.പിമാര്‍ ശ്രമിക്കുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

അതേ സമയം നോട്ടുകള്‍ അസാധുവാക്കിയ വിഷയം ഇന്നും പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന പ്രതിപക്ഷ ആവശ്യമാണ് ഇന്നലെ ഇരു സഭകളെയും സ്തംഭിപ്പിച്ചത്. ഇന്നും ഈ വിഷയം പ്രതിപക്ഷം ഉന്നയിക്കും. പ്രധാനമന്ത്രി മറുപടി പറയേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ചര്‍ച്ചക്ക് മറുപടി പറയുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ തീരുമാനം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി.