ലക്നോ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലേക്ക്. പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ വേണമെന്ന അഖിലേഷ് ക്യാമ്പിന്റെ വാദത്തിനെതിരെ മുലായം ഇലക്ഷന്‍ കമ്മീഷനെ സമീപിക്കും. അഖിലേഷ് യാദവും ഇലക്ഷന്‍ കമ്മീഷനെ കണ്ടേക്കും.

യഥാര്‍ത്ഥ സമാജ്‌വാദി പാര്‍ട്ടി തന്റെ നേതൃത്വത്തിലുള്ളതാണെന്നും പാര്‍ട്ടി ചിഹ്നം തങ്ങള്‍ക്ക് വിട്ടു തരണമെന്നും അഖിലേഷ് ക്യാമ്പ് ആവശ്യപ്പെടുന്നുണ്ട്. അതിനിടെ അഖിലേഷ് ക്യാമ്പിനെതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ മുലായം ഒരുങ്ങുന്നതായി സൂചനയുണ്ട്.

അമര്‍ സിംഗ് ദില്ലിയില്‍ മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തി. പാര്‍ട്ടി ഓഫീസ് പിടിച്ചെടുത്ത സംഭവവും നിയമ നടപടിക്ക് മുലായം ഒരുങ്ങുന്നതായാണ് സൂചന. ദില്ലിയിലേക്ക് പുറപ്പെട്ട മുലായം സിംഗ് അമര്‍സിംഗുമായി കൂടിക്കാഴ്ച്ച നടത്തും.