വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാഹന വ്യൂഹത്തിന് നേരെ നടുവിരല്‍ ഉയര്‍ത്തി കാണിച്ച യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ജൂല ബ്രിസ്ക്മാൻ(50) എന്ന യുവതിക്ക് എതിരെ അകിമാ എൽഎൽസി എന്ന കമ്പനിയാണ് നടപടി എടുത്തത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഒക്ടോബര്‍ 28ന് വിർജീനിയയിൽ ട്രംപിന്റെ ഗോൾഫ് റിസോർട്ടിന് സമീപമാണ് സംഭവം. ട്രംപിന്റെ വാഹന വ്യൂഹത്തിന് സമീപത്തിലൂടെ സൈക്കിളിൽ പോയ യുവതി നടുവിരൽ ഉയർത്തി കാട്ടുകയായിരുന്നു. ഇതിനുശേഷം ചിത്രം ട്വിറ്ററിലും ഫേസ്ബുക്കിലും യുവതി പോസ്റ്റ് ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട എച്ച്ആർ മാനേജർ വിളിച്ച് നടപടി എടുക്കുകയുമായിരുന്നു.
ജോലി സമയത്തല്ല ഫോട്ടോ എടുത്തതെന്ന് യുവതി പറഞ്ഞിട്ടും ഫലം കണ്ടില്ല. യുവതിയുടെ പ്രതിഷേധത്തെ എ.എഫ്.പി വൈറ്റ്ഹൗസ് ഫോട്ടോഗ്രാഫറായ ബ്രണ്ടന്‍ സ്മിയാലോവ്സ്കിയാണ് പകര്‍ത്തിയത്. സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, നാടുകടത്തല്‍ നയങ്ങളോട് ശക്തമായ വിയോജിപ്പ് ഉണ്ടായിരുന്നെന്നും ട്രംപിനെ കണ്ടപ്പോള്‍ രക്തം തിളച്ചത് കൊണ്ടാണ് പ്രതിഷേധിച്ചതെന്നും ജൂലി പറയുന്നു.

