ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരത്തെത്തും. വൈകിട്ടോ രാത്രിയിലോ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്നാട്ടിലും ആന്ധ്രയുടെ തെക്കന്‍ മേഖലകളിലും പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശം. കാറ്റിന്‍റ വേഗം മണിക്കൂറില്‍...

ചെന്നൈ: ആന്‍ഡമാനിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരത്തെത്തും. വൈകിട്ടോ രാത്രിയിലോ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്നാട്ടിലും ആന്ധ്രയുടെ തെക്കന്‍ മേഖലകളിലും പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പത്ത് കിലോമീറ്ററാണ് കാറ്റിന്‍റെ വേഗം. എന്നാല്‍, ഇന്ന് രാത്രിയോടെ ഗജ തീരം തൊടുമ്പോള്‍ വേഗം എണ്‍പത് മുതല്‍ നൂറ് കിലോമീറ്റര്‍ വരെയാകാം. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ 23000ത്തോളം പ്രദേശങ്ങളെ ദുരന്തസാധ്യതാ മേഖലയായി പ്രഖ്യാപിച്ചു. കടലൂര്‍, നാഗപട്ടണം അടക്കമുളള വടക്കന്‍ തമിഴ്നാട് മേഖലകളില്‍ 21000ത്തോളം സുരക്ഷാസംഘങ്ങളെ വിന്യസിച്ചു. താത്കാലിക പുനരധിവാസ കേന്ദ്രങ്ങളും തുറന്നു. മൊബൈല്‍ മെഡിക്കല്‍ സംഘങ്ങളും സജ്ജമാണ്.

1077, 1070 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ സേവനം ലഭ്യമാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റ് ചെന്നൈയെ ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും ഒറ്റപ്പെട്ട മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.