ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദളിതര്‍ക്കുനേരെ വീണ്ടും ആക്രമണം.ഗര്‍ബ കാണാനെത്തിയ ദളിത് യുവാവിനെ എട്ടംഗം സംഘം മര്‍ദ്ദിച്ച് കൊന്നു. മീശവച്ചുവെന്നാരോപിച്ച് രണ്ട് ദളിത് യുവാക്കളെ മേല്‍ജാതിയില്‍പെട്ടവര്‍ മര്‍ദ്ദിച്ചുവെന്ന് പരാതിക്ക് പിന്നാലെയാണ് പുതിയ ആക്രമണം.ഗുജറാത്തിലെ ഗാന്ധിനഗറിനടുത്തുള്ള ആനന്ദ് ജില്ലയിലാണ് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബ കാണാനെത്തിയ ദളിത് യുവാവിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.21 വയസ്സുകാരനായ ജയോഷ് സോളങ്കിയാണ് മേല്‍ജാതിക്കാരുടെ മര്‍ദ്ദനമേറ്റ് മരിച്ചത്.

ഗര്‍ബ കാണാന്‍ ദളിതര്‍ക്ക് അവകാശമില്ലെന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം.സംഭവത്തില്‍ പട്ടേല്‍ വിഭാഗക്കാരായ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗറില്‍ രജപുത്രരെപ്പോലെ മീശ വച്ചെന്നാരോപിച്ച് നിയമവിദ്യാര്‍ത്ഥികളായ രണ്ട് ദളിത് യുവാക്കള്‍ക്ക് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റിരുന്നു. മീശവച്ചാല്‍ രജപുത്രനാകില്ല എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. 

ദളിത് യുവാക്കള്‍ ഇത്തരത്തില്‍ മീശ വയ്ക്കുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് രജപുത്ര യുവാക്കള്‍ പറഞ്ഞുവെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രജപുത്ര വിഭാഗത്തില്‍പെട്ട യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഗുജറാത്തിലെ ഉനയില്‍ചത്ത പശുവിന്റെ തോലുരിച്ചതിന് ദളിത് യുവാക്കള്‍ ക്രൂരമര്‍ദ്ദനത്തിനിരയായ സംഭവം രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.