Asianet News MalayalamAsianet News Malayalam

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുന്നു, ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി ഡാം നാലുമണിക്ക് തുറക്കും. ചെറുതോണിയിലെ ഒരു ഷട്ടര്‍ ആണ് തുറക്കുക. സെക്കൻഡിൽ 50 ഘന മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കും. പത്തനംതിട്ടയിൽ കക്കി ആനത്തോട്, പമ്പ, മൂഴിയാർ അണക്കെട്ടുകൾ ഉച്ചയ്ക്ക് തുറക്കും. ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലെ പുനരുദ്ധാരണ പ്രവർത്തനം നിർത്തി വെച്ചു. 

dams of kerala open today
Author
Thiruvananthapuram, First Published Oct 5, 2018, 1:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. തൃശൂർ ചിമ്മിനി ഡാം, തെന്മല പരപ്പാർ ഡാം എന്നിവ തുറന്നു. ചിമ്മിനി ഡാമിലെ ഷട്ടര്‍ 25 സെന്റീമീറ്ററായാണ് ഉയർത്തിയത്. ആലപ്പുഴ തോട്ടപ്പിള്ളി സ്പില്‍വേയുലെ 21 ഷട്ടറുകളും തുറന്നു. ബാക്കി ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കും. ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ തോട്ടപ്പള്ളി പൊഴി കൂടുതല്‍ വീതി കൂട്ടുകയാണ്.  

വയനാട് ബാണാസുരസാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ വൈകീട്ട് നാലുമണിക്ക് 10 സെൻറീമീറ്റർ ഉയർത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. പീച്ചി ഡാമിന്റെ നാല് ഷട്ടര്‍ വൈകീട്ട്‌ നാലിന് 10 ഇഞ്ച്‌ തുറക്കുമെന്ന്‌ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു. പീച്ചി ഡാമിന്‍റെ ഷട്ടര്‍ രാവിലെ 8 മണിക്ക്‌ ആറ് ഇഞ്ചും ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ എട്ട് ഇഞ്ചുമാണ്‌ തുറന്നത്. 

ഇടുക്കി ഡാം നാലുമണിക്ക് തുറക്കും. ചെറുതോണിയിലെ ഒരു ഷട്ടര്‍ ആണ് തുറക്കുക. സെക്കൻഡിൽ 50 ഘന മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കും. പത്തനംതിട്ടയിൽ കക്കി ആനത്തോട്, പമ്പ, മൂഴിയാർ അണക്കെട്ടുകൾ ഉച്ചയ്ക്ക് തുറക്കും. ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലെ പുനരുദ്ധാരണ പ്രവർത്തനം നിർത്തി വെച്ചു. 

ഷട്ടര്‍ തുറക്കുന്നതോടെ പുഴയിൽ ജല നിരപ്പ് ഉയരുന്നതിനാല്‍ ഇടതുകര, വലതുകര കനാലുകളുടെയും മണലി, കുറുമാലി, കരുവന്നൂർ പുഴകളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. ഇടുക്കി, മലപ്പുറം ജില്ലകളിൽ മറ്റന്നാൾ റെഡ് അലർട്ട്. 

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലത്തുനിന്ന് പോയ 96 മീൻപിടുത്ത ബോട്ടുകൾ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. അതേസമയം മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതിരപ്പിള്ളിയിലും നെല്ലിയാമ്പതിയിലും സഞ്ചാരികൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

രാത്രിയിൽ ഡാം തുറക്കരുതെന്ന് നിർദ്ദേശിച്ചതായി റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാലു മണിക്കൂർ മുമ്പ് കളക്ടർക്ക് വിവരം നൽകണം. കളക്ടറുടെ അനുമതിയോടെ മാത്രമെ ഡാം തുറക്കാവൂ. ആരെയും മാറ്റി പാർപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പി.എച്ച്.കുര്യൻ വ്യക്തമാക്കി. അഞ്ച് ജില്ലകളിൽ ഇന്ന് ഉച്ചകഴിഞ്ഞ് കേന്ദ്ര ദുരന്ത നിവാരണ സേന എത്തും

Follow Us:
Download App:
  • android
  • ios