പയ്യന്നൂര്‍: പയ്യന്നൂരിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ മകളും ഭർത്താവും കസ്റ്റഡിയിൽ. മർദ്ദനമേറ്റ കാർത്യായനിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ഏഷ്യാനെറ്റ് ന്യൂസാണ് ദൃശ്യങ്ങൾ സഹിതം വാർത്ത പുറത്തുകൊണ്ടുവന്നത്. രാവിലെ മർദനമേറ്റ കാർത്യായനിയുടെ മക്കളുടെ മൊഴി പോലീസ് എടുത്തിരുന്നു. ആൺമക്കളാണ് സാധാരണ അമ്മയെ നോക്കേണ്ടതെന്നും കേസെടുത്തോട്ടെയെന്നും അമ്മയെ മർദ്ദിച്ച മകൾ ചന്ദ്രമതി പൊലീസിന് മൊഴി നൽകിയത്.

ഇത് വാര്‍ത്തയായപ്പോള്‍ ശക്തമായ പ്രതിഷേധം വന്നതിനാലാണ് മകൾ ചന്ദ്രമതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെയാണ് ശാരീരിക അവശതകള്‍ കാരണം അറിയാതെ മൂത്രമൊഴിച്ചതിന് എഴുപത്തിയഞ്ചുകാരിയായ അമ്മയ്ക്ക് മകളുടെ ക്രൂര മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

പയ്യന്നൂര്‍ മാവിച്ചേരി സ്വദേശിയായ എഴുപതു വയസുകാരിയെ മകള്‍ കൈ കൊണ്ടും ചൂലും കൊണ്ടാണ് മര്‍ദിച്ചത്. അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ മറ്റു മക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകളുടെ ശകാരവാക്കുകള്‍ കേട്ട് ചുമരില്‍ കൈകുത്തി നില്‍ക്കുന്ന കാര്‍ത്യായനിയെ പിന്നീട് മകള്‍ അടിക്കുന്നതും അമ്മയുടെ കരച്ചിലും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കൈ കൊണ്ടും കൈയിലുള്ള ചൂലു പോലുള്ള വസ്തു കൊണ്ടുമാണ് കരച്ചില്‍ വകവെക്കാതെയുള്ള മര്‍ദനം. മൂത്രമൊഴിച്ചതിന്‍റെ പേരിലാണ് ഇതെന്നും മകളുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാം. ശേഷം ഇവരെ തള്ളിപ്പുറത്താക്കുകയും ചെയ്യുന്നുണ്ട്.

മൂന്ന് മക്കളുള്ള കാര്‍ത്യായനി കുറേനാളുകളായി മകള്‍ ചന്ദ്രമതിയോടൊപ്പമാണ് താമസം. സ്വത്തും മറ്റും കൈക്കലാക്കിയ ശേഷം ഇവര്‍ അമ്മയെ മര്‍ദിക്കുന്നത് പതിവാണെന്നും, തങ്ങളെ അമ്മയുടെ അടുത്തെത്താന്‍ സമ്മതിക്കാറില്ലെന്നും മറ്റു മക്കള്‍ പറയുന്നു. മകന്‍ വേണുഗോപാലാണ് ഇക്കാര്യങ്ങള്‍ കാട്ടി പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.