ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ദേശീയവാദികളുടെ പ്രതിഷേധ റാലിയിലേക്ക് കാർ പാഞ്ഞുകയറിയ സംഭവത്തില്‍ വിവാദങ്ങളും പ്രതിഷേധങ്ങളും പുകയുന്നു. സംഭവത്തില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയാണ് പുതിയ വിവാദം. വംശീയ ധ്രുവീകരണങ്ങളെ ശക്തമായ ഭാഷയില്‍ ട്രംപ് എതിർത്തില്ലെന്നാണ് വിമർശനം.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കയിലുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ സൈന്യത്തെ നയിച്ച ജനറല്‍ റോബര്‍ട്ട് ഇ. ലീയുടെ പ്രതിമ നീക്കം ചെയ്യുന്നതിനെതിരേയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നത്. വെര്‍ജീനയിലെ ഷാര്‍ലെറ്റില്‍ പ്രതിമകള്‍ നീക്കം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നിയോ നാസി, വലതുപക്ഷക്കാരും വെർജീനയിയില്‍ നടത്തിയ റാലിയിലേക്കാണ് കാര്‍ പഞ്ഞുകയറിയത്.
സംഭവത്തില്‍ ഒരാള്‍ മരിച്ചു, 16 പേര്‍ക്ക് പരിക്കുണ്ട്. ആക്രമങ്ങളെയും വംശീയ വിദ്വേഷങ്ങളെയും ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നായിരുന്നു ട്രന്പിന്‍റെ പ്രതികരണം. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. വെളുത്തവർഗ്ഗക്കാർ വംശീയവിദ്വേഷം വളർത്തുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്.
ഇതിനെ ശക്തമായ ഭാഷയില്‍, പ്രതിഷേധക്കാരെ പേരെടുത്ത് പറഞ്ഞ് തന്നെ അപലപിക്കേണ്ടതുണ്ടെന്നാണ് ആവശ്യം. പ്രസിഡന്‍റ് ഇതിന് തയ്യാറാകണമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയില്‍ നിന്നു തന്നെ വിമർശനം ഉയർന്നിരിക്കുന്നു. എന്നാല്‍ വെർജീനിയ മേയര്‍ ടെറി മക്ലിഫ് ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തി.
ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ അപമാനമുണ്ടാക്കുന്നുവെന്ന് അഭിപ്രായപ്പെട്ട മേയർ പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാനും ആവശ്യപ്പെട്ടു. കാര്‍ ഓടിച്ചിരുന്നയാളെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസറ്റ് ചെയ്തു. എന്നാല്‍ അയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
