ശ്രീദേവിയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥന്‍ സ്വകാര്യ ഏജന്‍സിക്കൊപ്പമുള്ള  അന്വേഷണത്തിന് ശേഷമാണ് വെളിപ്പെടുത്തല്‍

മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ശ്രീദേവിയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് റിട്ടയര്‍ഡ് എസിപി വേദ്ഭൂഷണ്‍. ശ്രീദേവിയുടെ മരണത്തില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി വേദ്ഭൂഷണ്‍ ആരോപിക്കുന്നു.

മരണത്തിലെ ദുരൂഹത നീക്കാന്‍ സ്വാകാര്യ ഏജന്‍സിക്കൊപ്പം ശ്രീദേവി താമസിച്ച ഹോട്ടലില്‍ താമസിച്ച് നടത്തിയ അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് വെളിപ്പെടുത്തല്‍. ഹോട്ടലിന്റെ ഉടമസ്ഥതയില്‍ ദാവൂദിനാണ് എന്നും വേദ്ഭൂഷണ്‍ വെളിപ്പെടുത്തി. ശ്രീദേവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്നു വേദ്ഭൂഷണ്‍ വിശദമാക്കി. 

ശ്രീദേവിയുടെ മരണം ആസൂത്രിതമായ കൊലപാതമാണെന്നും ഇദ്ദേഹം പറയുന്നു. ശ്രീദേവിയുടെ ബ്ലഡ് സാംപിളുകളും ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവും തിരക്കി ദുബായ് പൊലീസിനെ സമീപിച്ചപ്പോള്‍ അധികൃതര്‍ വിവരങ്ങള്‍ നല്‍കിയില്ലെന്നും വേദ്ഭൂഷണ്‍ വ്യക്തമാക്കി. ശ്രീദേവിയുടെ പേരിലുള്ള വന്‍ ഇന്‍ഷുറന്‍സ് തുക ലക്ഷ്യമിട്ടായിരുന്നു കൊലപാതകമെന്നും ഇദ്ദേഹം പറയുന്നു. 

ഫെബ്രുവരി 25 നാണ് ദുബായിലെ ഹോട്ടല്‍ മുറിയില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബോണി കപൂര്‍ ഹോട്ടല്‍ റൂമില്‍ തന്നെ ഉള്ള സമയത്തായിരുന്നു അപകടമുണ്ടായത്. ഒരാളെ കുളിമുറിയില്‍ തള്ളിയിട്ട് കൊലപ്പെടുത്തി സ്വാഭാവിക മരണമാണെന്ന് വരുത്താന്‍ ഏറെ എളുപ്പമാണെന്നും വേദ്ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.