മൃതശരീരത്തില്‍ നിന്നും കിട്ടിയ അടിവസ്‌ത്രം ലിഗയുടേതാണെന്ന് സഹോദരി എല്‍സ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: കോവളത്തിനടുത്ത് വാഴമുട്ടത്തുനിന്നും ഇന്നലെ കണ്ടെത്തിയ മൃതദേഹം കാണാതായ ഐറിഷ് യുവതി ലിഗയുടേതെന്ന് സഹോദരി തിരിച്ചറിഞ്ഞു. കൊലപാതകമാണെന്ന് സംശയമുണ്ടെന്നും പൊലീസില്‍ വിശ്വാസമില്ലെന്നും സഹോദരി എല്‍സ പറഞ്ഞു. ലിഗയുടെ മരണത്തിലെ ദുരൂഹത തുടരുകയാണ്.

വാഴമുട്ടത്ത് ആളൊഴിഞ്ഞ കായല്‍പ്പരപ്പില്‍ കണ്ടെത്തിയത് മൃതശരീരം പ്രിയപ്പെട്ട ലിഗയുടേതാണ്. മൃതശരീരത്തില്‍ നിന്നും കിട്ടിയ അടിവസ്‌ത്രം ലിഗയുടേതാണെന്ന് സഹോദരി എല്‍സ തിരിച്ചറിഞ്ഞു. സമീപത്തുണ്ടായിരുന്ന സിഗരറ്റ് പായ്‌ക്കറ്റ് ലിഗ വലിക്കുന്ന ബ്രാന്‍ഡാണ്. പക്ഷെ അഴുകിയ മൃതദേഹത്തിലെ ജാക്കറ്റ് മറ്റാരുടേതോ ആണ് ഇതാണ് എല്‍സയും സംശയം കൂട്ടുന്നത്.

ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടം ഇന്ന് തന്നെ ഉണ്ടാകും. മൃതശരീരം ലിഗയുടേതാണെന്ന് ഉറപ്പിക്കാനായി ഡിഎന്‍എ പരിശോധനയും നടത്തും. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് മജിസ്‍ട്രേറ്റിന്റെ മേല്‍നോട്ടം വേണമെന്നാണ് എല്‍സയുടെ ആവശ്യം. പോലീസിലും സര്‍ക്കാറിലും ഉണ്ടായിരുന്ന വിശ്വാസം നഷ്‌ടപ്പെട്ടു. ലഹരി സംഘങ്ങള്‍ താവളമാക്കുന്ന ആളൊഴിഞ്ഞ കായല്‍പ്പരപ്പില്‍ എങ്ങിനെ മൃതശരീരം കണ്ടെത്തി എന്നത് പൊലീസിനും ആശയക്കുഴപ്പം ഉണ്ടാക്കുന്നു.കൊലപാതകസാധ്യത അടക്കം പരിശോധിക്കും. വിഷാദരോഗത്തിനുള്ള ചികിത്സക്കായി സഹോദരിക്കൊപ്പം എത്തിയ ലിഗയെ മാര്‍ച്ച് 14 നാണ് കാണാതാവുന്നത്.