തിരുവനന്തപുരം: കോവളത്തിന്‍റെ പ്രിയപ്പെട്ട നായ പിങ്കി ഇനി ഓര്‍മ്മ. പതിനെട്ട് വയസുള്ള പിങ്കിക്ക് കോവളത്തെ സ്വദേശിയരും വിദേശിയരും വേദനയോടെ യാത്രാമൊഴി നല്‍കി. കോവളം ലൈറ്റ് ഹൗസ് തീരത്തെ പാം ബീച്ച് റിസോർട്ടിലെ പിങ്കിയുടെ ജഡത്തിനാണ് ആദരവ് നല്‍കി സംസ്ക്കരിച്ചത്.
വെള്ളിയാഴ്ച്ച രാവിലെ പതിവ് കടൽ കുളിക്കിടെയാണ് പിങ്കി തളര്‍ന്നുവീണത്. ഇതു ശ്രദ്ധയിൽപ്പെട്ട വിദേശികളിൽ ചിലർ ഉടൻതന്നെ വിവരം പാം ബീച്ച് റിസോർട്ടിൽ അറിയിച്ചു. തീരത്തുനിന്നും പിങ്കിയെ ഉടമ സുജിത്ത് രവി ഉടന്‍തന്നെ ഹോട്ടലിനു മുന്നിലേക്ക് കൊണ്ടുവന്നെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പിങ്കിയുടെ ജഡം ഹോട്ടലിനു മുന്നിലെ നടപാതയ്ക്ക് വശത്തായി തുണി വിരിച്ചു കിടത്തി.
ആദരസൂചകമായി സാമ്പറാണി തിരികത്തിക്കുകയും റീത്തു വെയ്ക്കുകയും ചെയ്തു. ഉടമ രാധ ചുവന്ന പട്ട് പിങ്കിയെ പുതപ്പിച്ചു. ഇത്രയും കാലം തങ്ങളുടെ കുടുംബാംഗത്തെ പോലെയായിരുന്നു പിങ്കിയെന്ന് രാധ പറഞ്ഞു. 2000 ഫെബ്രുവരി 15നാണ് നെയ്യാറ്റിൻകരയിൽ നിന്നും രാധയുടെ മകൻ അജിത്ത് രവി രണ്ടുമാസം പ്രായമുള്ള പിങ്കിയെ വാങ്ങുന്നത്. ശേഷം ഇവരുടെ കുടുംബത്തിലെ ഒരാളെ പോലെ തന്നെയായി പിങ്കി.

കോവളം ബീച്ചിൽ ഹോട്ടൽ നടത്തുന്ന ഇവരോടൊപ്പം അങ്ങനെ പിങ്കിയും കോവളം തീരത്തെത്തി. ഓരോ സീസണിലും കോവളം തീരത്തെത്തുന്ന വിദേശിയർക്ക് പിങ്കി സുപരിചിതമായ മുഖമായി മാറി. ഇവരെ മണം പിടിച്ചു ഇവർ താമസിക്കുന്ന ഹോട്ടലിൽ എത്തി മുറിയുടെ കതകിൽ പിങ്കി തട്ടാറുണ്ടെന്ന് പറയുന്നു. വിദേശീയരുടെ കുട്ടികൾക്കും പിങ്കി പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു. രാത്രി ലൈറ്റ് അണയ്ക്കുന്നതുവരെ ഹോട്ടലിന് മുന്നിലെ ചെറിയ തെങ്ങിന്റെ വശത്താണ് പിങ്കി പതിവായി കിടക്കാറ്.
അതിനു ശേഷം ആ പരിസരത്തേക്ക് അപരിചിതരെ ആരെയും പിങ്കി അടുപ്പിക്കില്ലായെന്ന് സമീപത്തെ കടക്കാർ പറഞ്ഞു. ദിവസം നാലു നേരം കടൽ കുളിയായിരുന്നു പിങ്കിക്ക് ഏറെ ഇഷ്ടം. രാവിലെ മൂന്നു കവർ ബിസ്കറ്റും വൈകിട്ട് ബിരിയാണിയും ആയിരുന്നു ഇഷ്ട ഭക്ഷണങ്ങൾ. കേക്ക് ഉൾപ്പടെയുള്ള സാധനങ്ങൾ വിദേശിയരും വാങ്ങി നൽകാറുണ്ടായിരുന്നു. ഹോട്ടലിനു പിന്നിലെ പറമ്പിൽ തന്നെയാണ് ഉടമസ്ഥർ പിങ്കിക്ക് അന്ത്യവിശ്രമം ഒരുക്കിയതും.
വിവരം അറിഞ്ഞു സമീപത്തെ ഹോട്ടലുകളിൽ താമസിക്കുന്ന പിങ്കിക്ക് പ്രിയപ്പെട്ട വിദേശിയരും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും എത്തിയിരുന്നു. പിങ്കിക്ക് പുറമെ പാം ബീച്ച് റിസോർട്ടിൽ മറ്റ് അഞ്ചു പട്ടികൾ കൂടിയുണ്ട്. സുരക്ഷയുടെ ഭാഗമായാണ് കോവളത്തെ മിക്ക ഹോട്ടലുകളിലും നായ്ക്കളെ വളർത്തുന്നത്. പോലീസിനെ പോലും പേടിയില്ലാത്ത കള്ളന്മാർക്ക് തീരത്തെ നായ്ക്കളെ പേടിയാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഈ നായ്ക്കൾ പലതും വിദേശിയർക്കും പ്രിയപ്പെട്ടവയാണ്.
