വേണുഗോപാലന്‍ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പുറത്ത്. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി. 

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗാപാലൻ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പുറത്ത്. മജിസ്ട്രേറ്റിന് നൽകിയുടെ മൊഴിപകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നാണ് വേണുഗാപാലൻ നായരുടെ മരണമൊഴിയില്‍ പറയുന്നത്. മരണം സ്വയം തീരുമാനിച്ചതാണെന്നും വേണുഗോപാൽ പറയുന്നുണ്ട്. ആരും പ്രേരിപ്പിച്ചിട്ടില്ല ആത്മഹത്യയെന്നും മൊഴിയിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുപ്പ്. ശബരിമല വിഷയമോ ബിജെപി സമരമോ പരാമര്‍ശിക്കുന്നില്ല. അതേസമയം, വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിരുന്നു.

ഇന്നലെ പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിരുവനന്തപുരം മുട്ടട സ്വദേശിയാണ് വേണുഗോപാലന്‍ നായര്‍.