കെവിന്‍റെ കേസില്‍ സംഭവിച്ചതുപോലെ വീട്ടുകാരില്‍ നിന്നും ആക്രമണമുണ്ടായേക്കും എന്ന് ഭയന്ന് പോലീസിന്‍റെ സഹായം തേടുകയായിരുന്നു.

കൊച്ചി: വീട്ടുകാരില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടു കമിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചു. കണ്ണൂര്‍ സ്വദേശിയായ യുവതിയും പത്തനംതിട്ട സ്വദേശിയായ യുവാവുമാണ് ജീവന് സംരക്ഷണം വേണമെന്ന ആവശ്യവുമായി എറണാകുളം തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തിയത്. 

വിവാഹത്തിനൊരുങ്ങിയ തങ്ങളെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയെന്നും അതിനാല്‍ വിവാഹം നടത്തിത്തരണമെന്നും ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടു. എതിര്‍പ്പിനെ അവഗണിച്ചു ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് വീട്ടുകാരെ പ്രകോപിപ്പിച്ചത്. യുവതിയെ വീട്ടുതടങ്കലിലാക്കിയെന്നും മറ്റു വഴികളില്ലാതെ നാടുവിടുകയായിരുന്നുവെന്നുമാണ് കമിതാക്കൾ പോലീസിനോട് പറഞ്ഞത്. 

കൊച്ചിയില്‍ എത്തിയ കമിതാക്കള്‍ വഴക്കാലയില്‍ ഉള്ള ഒരു ബന്ധുവീട്ടില്‍ തങ്ങി എങ്കിലും കെവിന്‍റെ കേസില്‍ സംഭവിച്ചതുപോലെ വീട്ടുകാരില്‍ നിന്നും ആക്രമണമുണ്ടായേക്കും എന്ന് ഭയന്ന് പോലീസിന്‍റെ സഹായം തേടുകയായിരുന്നു.

തിങ്കളാഴ്ച്ച രാത്രി പത്തുമണിയോടെയാണ് ഇവര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ ഈ സമയം വനിത പോലീസുകാര്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയെ സ്നേഹിതയിലേക്ക് മാറ്റി. പിന്നീടുള്ള അന്വേഷണത്തില്‍ കണ്ണൂര്‍ കേളകം പോലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പെണ്‍കുട്ടിയെ കാണാതായതായി പരാതി നല്‍കിയിട്ടുണ്ടെന്ന് അറിഞ്ഞു.

കേളകം സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ എസ്ഐയും വനിത പോലീസും തൃക്കാക്കരയില്‍ എത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനോടും പോലീസുകാരോടും ഒപ്പം ഇരുവരെയും കണ്ണൂര്‍ക്ക് അയച്ചു.