ബിഹാറിലെ ജോഗ്‍ബനിയിൽ നിന്ന് ദില്ലിയിലെ ആനന്ദ് വിഹാർ ടെർമിനലിലേക്ക് പോകുന്ന സീമാഞ്ചൽ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന സമയത്ത് തീവണ്ടി വൻവേഗതയിലായിരുന്നു...
വൈശാലി: ബിഹാറിലെ വൈശാലി ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ തീവണ്ടിയപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബിഹാറിലെ ജോഗ്‍ബനിയിൽ നിന്ന് ദില്ലിയിലെ ആനന്ദ് വിഹാർ ടെർമിനലിലേക്ക് പോകുന്ന സീമാഞ്ചൽ എക്സ്പ്രസാണ് പുലർച്ചെ നാല് മണിയോടെ പാളം തെറ്റിയത്. പട്‍നയിൽ നിന്ന് ഏതാണ് മുപ്പത് കിലോമീറ്റർ അകലെ സഹദായ് ബുസുർഗ് എന്നയിടത്തു വച്ചാണ് അപകടമുണ്ടായത്. 11 കോച്ചുകളാണ് പാളം തെറ്റിയത്.
അപകടം നടന്ന സമയത്ത് തീവണ്ടി വൻവേഗതയിലായിരുന്നുവെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. പാളം തെറ്റിയതോടെ മൂന്ന് കോച്ചുകൾ പൂർണമായി തലകീഴ് മറിഞ്ഞു. പൂർണമായും തകരുകയും ചെയ്തു.
ദേശീയ ദുരന്തനിവാരണസേനയുടെ രണ്ട് സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. പാളത്തിൽ വിള്ളലുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. എഞ്ചിൻ വേർപെട്ട് ആദ്യത്തെ രണ്ട് കോച്ചിലിടിച്ചതോടെ മറ്റ് കോച്ചുകൾ തല കീഴായി മറിയുകയായിരുന്നു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവേ മന്ത്രാലയം അഞ്ച് ലക്ഷം വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 1 ലക്ഷവും, ചെറിയ പരിക്കുകൾ പറ്റിയവർക്ക് അൻപതിനായിരം രൂപയും വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
റെയിൽവേ ഹെൽപ്‍ ലൈൻ നമ്പറുകൾ ഇവിടെ:
