മഴക്കെടുതിയുടെ പിടിയിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉത്തരേന്ത്യയിൽ കനത്ത മഴയും പൊടിക്കാറ്റും മരിച്ചവരുടെ എണ്ണം 127 ആയി രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 48 മണിക്കൂർ അതീവജാഗ്രത നിർദ്ദേശം
ദില്ലി: മഴക്കെടുതിയുടെ പിടിയിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. കനത്ത മഴയിലും, പൊടിക്കാറ്റിലും ഇതുവരെ മരിച്ചവരുടെ എണ്ണം 127 ആയി. രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 48 മണിക്കൂർ നേരത്തേക്ക് അതീവജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ അടുത്ത അഞ്ച് ദിവസവും സമാനമായ സാഹചര്യമാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ബുധനാഴ്ച രാത്രയുണ്ടായ അതിശക്തമായ പൊടിക്കാറ്റിലും മഴയുമാണ് ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ചത്. മരങ്ങൾ കടപുഴകി വീടുകൾക്ക് മുകളിലേക്ക് വീണാണ് മരണങ്ങളിൽ ഏറെയും സംഭവിച്ചത്. ഉത്തർപ്രദേശിൽ ഇതുവരെ 73 പേരും രാജസ്ഥാനിൽ 36 പേരുമാണ് മരിച്ചത്. ഇവിടങ്ങളിൽ ഇപ്പോൾ കാലാവസ്ഥ ശാന്തമാണെങ്കിലും അടുത്ത നാൽപ്പത്തെട്ട് മണിക്കൂറിൽ അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് രാജസ്ഥാൻ സർക്കാരുകൾ 4 ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതബാധിതർക്ക് അടിയന്തിര സഹായമെത്തിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആതിത്യനാഥ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊടിക്കാറ്റിനൊപ്പം മിന്നലോട് കൂടിയ മഴയും രൂപപ്പെട്ടതാണ് ഉത്തരേന്ത്യയിൽ ഗുരുതര സാഹചര്യം ഉണ്ടാക്കിയതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ.സതീദേവി പറഞ്ഞു. അതേസമയം, നാളെയും മറ്റന്നാളും കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
