ജയ്പ്പൂര്‍: രണ്ട് എംഎല്‍എമാരുടെ നിര്യാണത്തെ തുടര്‍ന്ന് രാജസ്ഥാനിലെ നിയമസഭയില്‍ പ്രേതബാധയെന്ന് ചില എംഎല്‍എമാര്‍. ആറു മാസത്തിനിടെ രണ്ട് എംഎല്‍എമാര്‍ മരണപ്പെട്ടതോടെയാണ് ഇത്തരം ഒരു വിചിത്രവാദവുമായി എംഎല്‍എമാര്‍ രംഗത്ത് എത്തിയത്. നഥ്ഡ്വാര എംഎല്‍എ കല്യാണ്‍ സിങ്ങും മംഗളഗഢ് എംഎല്‍എ കീര്‍ത്തി കുമാരിയുമാണ് അടുത്തടുത്ത് മരിച്ചത്.

ശ്മശാന ഭൂമിയിലാണ് നിയമസഭ കെട്ടിടം സ്ഥിതി ചെയ്യുന്നതിനാലാണ് പ്രേതബാധയുണ്ടാകാന്‍ കാരണമെന്നാണ് എംഎല്‍എമാര്‍ പറയുന്നത് എന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.അതിനാല്‍ ഇവിടെ പ്രത്യേക പൂജകള്‍ നടത്തണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം.

നഗ്വറില്‍ നിന്നുള്ള ബിജെപി എംഎല്‍എ പ്രേതത്തെ ഒഴിപ്പിക്കുന്ന ആചാര കര്‍മ്മങ്ങള്‍ ചെയ്യണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദര രാജ സിന്ധ്യയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ആറു മാസത്തിനിടയില്‍ മരിച്ച രണ്ട് എംഎല്‍എമാരും ഭരണകക്ഷിയായ ബിജെപിയില്‍ നിന്നുള്ളവരായിരുന്നു. 

ജയ്പ്പൂരിലെ ജ്യോതിനഗറില്‍ പതിനാറ് ഏക്കറിലാണ് നിയമസഭാ മന്ദിരം സ്ഥാപിച്ചത്. 2001ലാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഇതിന് സമീപത്തായി ഒരു ശ്മശാനമുണ്ടായിരുന്നു. ആ സ്ഥലവും സെക്രട്ടേറിയറ്റ് മന്ദിരത്തിനായി ഏറ്റെടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ എംഎല്‍എമാരെ ഭയപ്പെടുത്തുന്നത്.