തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായി 31 കേസുകളുണ്ടെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ. വി.എസിന് ധൈര്യമുണ്ടെങ്കിൽ ഒരു എഫ്ഐആറിൽ പോലും പേരില്ലാത്ത ഉമ്മൻചാണ്ടിക്കെതിരെ എതിർസത്യവാങ്മൂലം നൽകട്ടേയെന്ന് ഉമ്മൻചാണ്ടിയുടെ അഭിഭാഷകൻ വെല്ലുവിളിച്ചു. പ്രതിപക്ഷ നേതാവിനെതിരെ ഉമ്മൻചാണ്ടി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ മാനനഷ്ടകേസിൽ വാദം നാളെയും തുടരും.

Add Asianetnews as a Preferred SourcegooglePreferred

തനിക്കെതിരെ 31 കേസുളുണ്ടെന്ന പ്രതിപക്ഷ നേതാവ് നടത്തുന്ന പ്രചാരണം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകണമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ ആവശ്യം. മാനനഷ്ട കേസും ഇതൊടപ്പം ഫയൽ ചെയ്തിരുന്നു. ഉമ്മൻ ചാണ്ടിക്കെതിയുള്ള 31 കേസുകളുടെ വിവരങ്ങള്‍ ഇന്നലെ വി.എസ് കോടതിയിൽ നൽകി. എന്നാൽ ഇതെല്ലാം കോടതിയിലുന്നയിച്ച ആരോപങ്ങളാണെന്നും ഒരു എഫ്ഐഎആറിൽ പേരോ, ഒരു സമയൻസോ ഇതുവരെ ഉമ്മൻചാണ്ടിക്കെതിരെയില്ലെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

ധൈര്യമുണ്ടെങ്കിൽ എതിർസത്യവാങ്മൂലമായി അതു കോടതിയിലെ അറിയിക്കട്ടെയെന്നായിരുന്നു വെല്ലുവിളി. ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകന്റെ വെല്ലുവിളി ഏറ്റെടുക്കുന്നവെന്ന് വി.എസിന്റെ അഭിഭാഷകൻ പറഞ്ഞു. കോടതികളിൽ നിന്നും വിവരാവകാശ പ്രകാരവും വിശ്വസിനീയമായരീയിലും ലഭിച്ച കേസിന്റെ വിവരങ്ങളാണ് കോടതിയിൽ നൽകിയതെന്ന് വി.എസിന്റെ അഭിഭാഷകൻ പറഞ്ഞു. കേസുകളിൽ മേൽ വാദം പറയാൻ ഇരു അഭിഭാഷകരും കൂടുതൽ സമയം ആവശ്യപ്പെട്ടു. നാളെ പത്തുമണിമുതൽ പ്രത്യേക സിറ്റിങ്ങിലൂടെ വാദം കേള്‍ക്കാമെന്ന് കോടതി പറഞ്ഞു.