ദില്ലി: ദില്ലിയില്‍ അന്തരീക്ഷ മലിനീകണ സൂചിക കുത്തനെ കൂടി. ദീപാവലിയിലെ വെടിമരുന്നിന്റെ വിഷപ്പുക നിറഞ്ഞ കാഴ്ച മറയ്‌ക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റോഡ് ഗതാഗതത്തെ ബാധിച്ചു. ഡല്‍ഹി-നോയിഡ ഡയറക്ട് ഫ്ലൈ വേയില്‍ അഞ്ച് കാറുകള്‍ കൂട്ടിയിടിച്ചു. ദീപാവലി വെടിക്കെട്ട് കഴിഞ്ഞതോടെ ദില്ലിയില്‍ മാലിന്യ പുക നിറഞ്ഞു. മലിനീകരണ നിരക്ക് 17 ഇരട്ടിയോളം ഉയര്‍ന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോധി റോഡില്‍ മലിനീകരണ സൂചിക പരമാവധിയായ 500 പോയിന്‍റിലെത്തി. മിക്ക സ്ഥലങ്ങളിലും 400ന് മേലെയാണ് മലിനീകരണതോത്. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ തല്‍ക്കത്തോറയില്‍ ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ മലിനീകരണ സൂചിക 658ലെത്തി. പ്രായമായവരും കുട്ടികളും ഹൃദയ, ശ്വാസകോശ രോഗങ്ങളുള്ളവരും വീടിനു പുറത്തിറങ്ങുന്നതു കഴിയുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ സഫറിന്റെ മുന്നറിയിപ്പുണ്ട്.

വെടിമരുന്നിന്റെ പുകയും ശൈത്യകാലത്തിന്റെ തുടക്കവും കൂടിയായതോടെ റോഡ് ഗതാഗതം ദുസ്സഹമായി. ഡല്‍ഹി-നോയിഡ ഡയറക്ട് ഫ്ലൈ വേയില്‍ അഞ്ച് കാറുകള്‍ കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. മലിനീകരണത്തോത് കൂടിയാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ ഏജന്‍സിയായ സഫര്‍ നല്‍കിയിട്ടുണ്ട്.