അയോധ്യ ക്ഷേത്രത്തിലെ കാണിക്കപ്പണം പ്രതികൾ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പ്രതികളായ അവിനാശ് ശുക്ലയും അനുകൽപ് മിശ്രയും പണം പലിശയ്ക്ക് നൽകുകയും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു
ലഖ്നൗ: അയോധ്യ ക്ഷേത്ര കൊള്ളയിലെ പണം ഓഹരി വിപണിയിലുമെത്തി. ക്ഷേത്രത്തില്‍ നിന്ന് കടത്തിയ വഴിപാട് പണം പ്രതികള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലും നിക്ഷേപിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പ്രതികളായ അവിനാശ് ശുക്ലയും അനുകല്‍പ് മിശ്രയുമാണ് വഴിപാട് പണം സ്റ്റോക്ക് മാര്‍ക്കറ്റിലെത്തിച്ച് പലമടങ്ങാകാനുള്ള സാധ്യത തേടിയത്. രണ്ട് ദിവസമായി പൊലീസ് കസ്റ്റഡിയില്‍ നടത്തുന്ന ചോദ്യം ചെയ്യലില്‍ അനുകല്‍പ് മിശ്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പലിശക്കും പണം നല്‍കിയെന്ന് പ്രതികൾ സമ്മതിച്ചു. ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും ഈ പണം മാറ്റിയെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് പ്രതികളുടെയും ബന്ധുക്കളുടെയുമടക്കം 30 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് എസ് ഐ ടി വ്യക്തമാക്കി. പ്രതികളെ വീടുകളില്‍ വീണ്ടുമെത്തിച്ചും തെളിവെടുപ്പ് നടത്തി.
ബദരിനാഥിലും അന്വേഷണം
അയോധ്യ ക്ഷേത്രക്കൊള്ളക്ക് പിന്നാലെ ബദരിനാഥിലും നടന്ന കൊള്ളയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ക്ഷേത്ര സമിതി ചെയര്‍മാന്‍റെ പഴ്സണല്‍ അസിസ്റ്റ് പ്രമോദ് നൊത്യാലിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് നടന്നിട്ടില്ല. ജോഷിമഠിലെ ക്ഷേത്രത്തിലും ജോലി നോക്കിയിരുന്ന ഇയാള്‍ അവിടെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ ക്ഷേത്ര ജീവനക്കാരും ചെയർമാനും അന്വേഷണ റഡാറിലുണ്ടെന്നാണ് വിവരം.
