ദില്ലി: ദില്ലിയിലെ ഗവണ്‍മെന്‍റ് സ്കൂളുകള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഓള്‍ ഇന്ത്യ പാരന്‍റ്സ് അസോസിയേഷന്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്കൂളുകളില്‍ പ്രവേശനം നല്‍കുന്നില്ലായെന്നതാണ് ആരോപണം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരി വാളിന് അസോസിയേഷന്‍ നിവേദനം നല്‍കി. വിദ്യാഭ്യാസ രംഗത്ത് വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണെന്ന് ദില്ലി ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച സമയത്ത് തന്നെയാണ് ഗുരുതര ആരോപണവുമായി പാരന്‍റ്സ് അസോസിയേഷന്‍ രംഗത്ത് വരുന്നത്. 

 ബാങ്ക് അക്കൗണ്ട്, ആധാര്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കുട്ടികള്‍ക്ക് ഇല്ലാത്തതിനിലാണ് പ്രവേശനം നല്‍കാത്തതെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം. ആറ് വയസ്സ് മുതല്‍ പതിനാല് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കണം എന്ന ഭരണഘടനയുടെ മൗലിക അവകാശത്തെ എതിര്‍ത്ത് കൊണ്ടാണ് സ്കൂളുകള്‍ ഇത്തരത്തിലുള്ള നടപടിയിലേര്‍പ്പെട്ടിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ പാരന്‍റ്സ് അസോസിയേഷന്‍ പരാതിയില്‍ പറയുന്നു.