കെജ്രിവാളിന്‍റേത് സമരമെന്ന് വിളിക്കാനാകില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു . ഏതെങ്കിലുമൊരാളുടെ ഒാഫിസിലോ വീട്ടിലോ സമരം നടത്താൻ കഴിയില്ല

ദില്ലി: ബി.ജെ.പി ,കോണ്‍ഗ്രസ് ഇതര മുന്നണി രൂപീകരണത്തിന് തറയൊരുക്കുന്നുവെന്ന പ്രതീതിയോടെ അരവിന്ദ് കെജ്രിവാളിന്റെ സമരത്തിന് രാഷ്ട്രീയമുന്നേറ്റമുണ്ടായെങ്കിലും കോടതയിൽ നിന്ന് തിരിച്ചടി. ലഫ്റ്റനന്‍റെ ഗവര്‍ണറുടെ ഒാഫിസിൽ എട്ടു ദിവസമായി സമരം തുടരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ദില്ലി ഹൈക്കോടതി വിമര്‍ശിച്ചു . ഒാഫിസിൽ സമരം നടത്താൻ മുഖ്യമന്ത്രിക്ക് ആര് അനുമതി നല്‍കിയെന്ന് ഹൈക്കോടതി ചോദിച്ചു.

കെജ്രിവാളിന്‍റേത് സമരമെന്ന് വിളിക്കാനാകില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു . ഏതെങ്കിലുമൊരാളുടെ ഒാഫിസിലോ വീട്ടിലോ സമരം നടത്താൻ കഴിയില്ല . കെജ്രിവാളിന്‍റെ സമരത്തിനെതിരായ ഹര്‍ജിയിൽ നിസഹകരണ സമരത്തിലുള്ള ഐ.എ.എസ് അസോസിയേഷന്‍റെ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു . ഹര്‍ജി ബുധനാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. ‍

കോടതിയിൽ തിരിച്ചടിയുണ്ടായെങ്കിലും സമരം തുടരാനാണ് എ.എ.പി തീരുമാനം .കോടതിയിൽ വിശദീകരണം നല്‍കുമെന്നാണ് ആം അദ്മി പാര്‍ട്ടിയുടെ പ്രതികരണം. സര്‍ക്കാര്‍ യോഗങ്ങളിൽ പങ്കെടുക്കുമെന്ന് ലഫ്റ്റന്‍റ് ഗവര്‍ണറും ഐ.എ.എസ് ഉദ്യോഗസ്ഥരും പ്രസ്താവന ഇറക്കിയാൽ സമരം പിന്‍വലിക്കാമെന്നും പാർട്ടി വ്യക്തമാക്കുന്നു. സർക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഐ.എ.എസ് അസോസിയേഷൻ വ്യക്തമാക്കി . അതിനിടെ സമരത്തിലുള്ള മന്ത്രി സത്യേന്ദര്‍ ജയിനെ പിന്നാലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ​