അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ് ഇടപാട് കേസിൽ പ്രതിരോധ മന്ത്രാലയത്തിന്‍റെ വാദം കേൾക്കാൻ ദില്ലി ഹൈക്കോടതി തീരുമാനിച്ചു.

ദില്ലി: അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ് ഇടപാട് കേസിൽ പ്രതിരോധ മന്ത്രാലയത്തിന്‍റെ വാദം കേൾക്കാൻ ദില്ലി ഹൈക്കോടതി തീരുമാനിച്ചു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡിന് എതിരെയുള്ള നടപടികൾ സംബന്ധിച്ചാണ് കോടതി വാദം കേൾക്കുക. കേസിൽ അഞ്ച് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ഇരു കക്ഷികളോടും കോടതി ആവശ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡിനെ സഹായിച്ചത് മോദി സർക്കാരെന്ന് കോൺഗ്രസ് ആരോപിച്ചു. അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡിനെ യുപിഎ സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കി 100 ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള കരാർ അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡിന് മോദി സർക്കാർ നൽകി.

2019 ൽ അധികാരത്തിൽ വരുമ്പോൾ മോദി സർക്കാരും അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡും തമ്മിലുള്ള അവിശുദ്ധ ഇടപാടിനെ കുറിച്ച് അന്വേഷിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു. എന്നാല്‍ അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഏത് സാഹചര്യത്തിലാണ് പേര് വെളിപ്പെടുത്തിയതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നില്ല.