ദില്ലി: ജോലിയില്‍ നിന്നു പിരിച്ചുവിട്ടതിനു പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച മലയാളി നഴ്‌സ് അപകടനില തരണം ചെയ്തു. വസന്ത്കുഞ്ച് ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്‌സിനെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ഇന്നു ഡിസ്ചാര്‍ജ് ചെയ്‌തേക്കും. പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചു മലയാളികളടക്കമുള്ള നഴ്‌സുമാര്‍ ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തിയതോടെ, ഐഎല്‍ബിഎസ് ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. 

വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോടു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും ആത്മഹത്യാശ്രമം നടത്തിയ നഴ്‌സിനു മാനസിക പിന്തുണ നല്‍കണമെന്നും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ച കാരണം പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. 

പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്നു സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ദില്ലി സര്‍ക്കാര്‍ പരിശോധിക്കണമെന്നും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.